
കോ ഓഫാലിയിലെ എടേണ്ടറിയില്‍ രണ്ട് പേരുടെ ജീവനെടുത്ത തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഡിസംബർ ആറിന്
കാസില്‍വ്യൂ പാർക്കിലെ ഒരു വീടിന് തീപിടിച്ചാണ് നാല് വയസ്സുകാരനായ ടാഡ് ഫാരെലും, ബന്ധുവായ മേരി ഹോള്‍ട്ടും മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
ആരോ വീടിനു മനഃപൂർവം തീയിട്ടതാണ് എന്ന സംശയത്തെ തുടർന്ന് ഗാർഡ നടത്തിയ അന്വേഷണത്തില്‍ ജനുവരി മാസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ഇതേ കേസില്‍ വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
ഇരുപതുകളില്‍ പ്രായമുള്ള രണ്ട് പേരെയും മുപ്പതുകളില്‍ പ്രായമുള്ള ഒരാളെയുമാണ് ചൊവ്വാഴ്ച ഗാർഡ അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാർഡ അറിയിച്ചു.
