ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
മാധ്യമങ്ങളെയും എംവി ഗോവിന്ദൻ വിമർശിച്ചു. മാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ക്കെതിരെ പ്രവർത്തിക്കുന്നു. തങ്ങളെ ഭീഷണിപ്പെടുത്തി കൂടെ നിർത്താം എന്ന ധാരണ ഇഡിക്കും, മാധ്യമങ്ങള്‍ക്കും വേണ്ട. മാധ്യമങ്ങളുടെ തണലില്‍ അല്ല കമ്മ്യൂണിസ്റ്റുകാർ വളർന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിന്റെ രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
വീണയുടെ എക്സാലോജികുമായി ബന്ധപ്പെട്ട കേസ് നിയമപരമായി കൈകാര്യം ചെയ്യട്ടെ എന്നാണ് നിലപാടെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. എന്നാല്‍ ഇഡിയുടെ ലക്ഷ്യം കേസ് ആയിരുന്നില്ല വീണയും പിണറായി വിജയനും ആയിരുന്നു. അത് അനുവദിക്കില്ലെന്നും ഏത് രീതിയിലും നേരിടുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇഡി തെളിവുകള്‍ കോടതിയ്ക്ക് ആണ് നല്‍കേണ്ടത്. എന്നാല്‍ ഇഡിയ്‌ക്ക് ഒന്നും കണ്ടെത്താനായിട്ടില്ല. കോഴിക്കോട് 9 ഇടങ്ങളില്‍ റെയ്ഡ് നടത്തി. എന്താണ് കണ്ടെത്തിയതെന്നും സംശയം ഉണ്ടാക്കുന്ന രീതിയില്‍ വാർത്ത കുറിപ്പ് ഇറക്കിയെന്നും അദേഹം കുറ്റപ്പെടുത്തി. കള്ള പ്രചാരണത്തിന് വേണ്ടി മാത്രം ഹവാല ഇടപാട് ആരോപിക്കുന്നു. മുഹമ്മദ് റിയാസിനെയും ആക്രമിക്കുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
അരവിന്ദ് കെജ്രിവാളിനെതിരെ എടുത്ത കേസ് എവിടെയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. കേസിന് തെളിവില്ലാതെ അവസാനിപ്പിക്കേണ്ടി വന്നു. കെജ്രിവാളിൻ്റെ അറസ്റ്റും, കേസും രാഷ്ട്രീയ ലക്ഷ്യത്തിലായിരുന്നു. ഹൈക്കോടതി തന്നെ കേസ് തെളിവില്ലെന്ന് കണ്ട് തള്ളിയെന്നും അദേഹം പറഞ്ഞു. പിസി ജോർജ് തുറന്നു പറഞ്ഞ നാലര കോടിയുടെ വിഷയത്തിലും ഇഡി അന്വേഷണം ഇല്ലെന്ന് അദേഹം കുറ്റപ്പെടുത്തി. കള്ളപ്പണം നല്‍കി എന്ന് പി.സി. ജോർജ് വ്യക്തമാക്കി. എന്നാല്‍ ബിജെപി നേതാക്കള്‍ പി.സി.യുടെ വായ മൂടിക്കെട്ടി. ബിജെപി നേതാക്കള്‍ക്കും, പ്രവർത്തകർക്കും എതിരെ അന്വേഷണം ഇല്ല. പ്രതിപക്ഷം മാത്രമാണ് ഇഡി ലക്ഷ്യമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസ് ഇഡി അന്വേഷണം നടത്തിയില്ലെന്ന് എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. അപ്പോള്‍ ഇഡി ആരെയാണ് അന്വേഷിക്കുന്നതെന്ന് അദേഹം ചോദിച്ചു. 12 വർഷത്തിനിടെ ഇഡി അന്വേഷിച്ചത് 5900 കേസുകളാണ്. 7450 റെയ്ഡ് നടത്തി. കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത് 9 ശതമാനം മാത്രമാണ്. 25 കേസുകളില്‍ മാത്രമാണ് ശിക്ഷിച്ചത്. കർണാടക മുഖ്യമന്ത്രി ശിവകുമാറിനെ നിരവധി ദിവസം ജയിലില്‍ കിടത്തി. രാഹുല്‍ ഗാന്ധി, സോണിയാഗാന്ധി, തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസ് നിലവിലുണ്ട്. അവർ കീഴടങ്ങാൻ തയ്യാറല്ല. അവർ കീഴടങ്ങിയാല്‍ കേസ് അവസാനിപ്പിക്കുമെന്ന് എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

