ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമുദ്രപാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ചരക്ക് നീക്കത്തിന് പണം ഈടാക്കുന്നത് നിയമവിധേയമാക്കാൻ ഇറാൻ നീക്കം തുടങ്ങുന്നു.
യുദ്ധം മൂലമുണ്ടായ സാമ്പത്തിക തകർച്ച മറികടക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് ഇറാന്റെ കണക്കുകൂട്ടല്‍.
ഹോർമുസ് കടലിടുക്ക് ചൊവ്വാഴ്ച തുറന്നുനല്‍കണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് ഇറാന്റെ ഈ കടുത്ത തീരുമാനം.
ലോകത്തിലെ ഏറ്റവും തിരക്കേറിയ ഇടനാഴികളിലൊന്നായ ഹോർമുസ് കടലിടുക്കിലൂടെ വ്യാപാര കപ്പലുകള്‍ക്ക് കടന്നുപോകാൻ ഇറാൻ ഉയർന്ന ഫീസ് ഈടാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍ നേരത്തേ വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സ്ഥിരീകരിച്ച് ഇറാൻ പ്രതികരിച്ചത്.
ആഗോള എണ്ണ, ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയുടെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്ക് മാർച്ച് ആദ്യം മുതല്‍ തടസപ്പെട്ടിരുന്നു. ഇറാനുമായി യുഎസും ഇസ്രേയേലും തുടങ്ങിവച്ച യുദ്ധമാണ് ഹോർമുസിലെ ചരക്കുനീക്കത്തെ ബാധിച്ചത്.

