ഒമാന്റെ മധ്യസ്ഥതയില്‍ ജി.സി.സി (GCC) രാജ്യങ്ങളും ഇറാനും തമ്മില്‍ തിങ്കളാഴ്ച നടക്കാനിരുന്ന സുപ്രധാന ചർച്ച മാറ്റിവെച്ചു.
ഒമാനിലെ സലാലയില്‍ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയാണ് മാറ്റിവെച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അല്‍ ബുസൈദി അറിയിച്ചത്.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകള്‍ക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് തിങ്കളാഴ്ചയിലെ ചർച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം.
ചർച്ച മാറ്റിവെച്ച കാര്യം ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. മേഖലയിലെ ചില രാജ്യങ്ങളുടെ അഭ്യർഥനപ്രകാരമാണ് തിങ്കളാഴ്ചത്തെ ചർച്ച മാറ്റിവെച്ചതെന്നും ഒമാനും ഇറാനും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മേഖലയിലെ സ്ഥിതിഗതികളും ഹോർമുസിലെ സംഘർഷവും ഉള്‍പ്പെടെ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയില്‍ ചർച്ച ചെയ്യുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഹോർമുസ് കടലിടുക്കിലെ തർക്കങ്ങള്‍ പരിഹരിക്കാനുള്ള നയതന്ത്രശ്രമങ്ങള്‍ക്ക് ഒമാനാണ് മുൻകൈയെടുത്തിരുന്നത്.
തിങ്കളാഴ്ച നടത്താനിരുന്ന ചർച്ചയില്‍ ഏതെങ്കിലും കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഇറാനിയൻ ഉദ്യോഗസ്ഥൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

