സ്കൂളിലെ ഓണാഘോഷത്തിനെത്തിയ വിദ്യാർത്ഥികള്‍ക്ക് ബുക്ക് ചെയ്ത ഓണസദ്യ നല്‍കാതെ പറ്റിച്ചതായി പരാതി. സംഭവത്തില്‍ സ്കൂള്‍ അധികൃതർ കാറ്ററിങ് നടത്തിപ്പുകാർക്കെതിരെ പൊലീസില്‍ പരാതി നല്‍കി.
പത്തനാപുരം തലവൂർ ദേവി വിലാസം എല്‍പിസ്കൂളിലായിരുന്നു സംഭവം. കോട്ടാത്തല ശ്രീകൃഷ്ണ കാറ്ററിങ് സെന്റർ ആണ് ബുക്ക് ചെയ്ത ഓണസദ്യ നല്‍കാതിരുന്നതെന്നാണ് പരാതി. കുട്ടികള്‍ ഓണപരിപാടി കഴിഞ്ഞതിനു ശേഷം മണിക്കൂറുകളാണ് ഓണസദ്യയ്ക്ക് വേണ്ടി കാത്തിരുന്നത്. ഓണസദ്യ എത്താതായതോടെ കാറ്ററിങ് സർവീസുകാരെ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഒടുവില്‍ ഓണസദ്യ നല്‍കാൻ പറ്റില്ല എന്ന് കാറ്ററിങ്ങുകാർ അറിയിച്ചപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു.
ഓണസദ്യ നല്‍കാമെന്ന പേരില്‍ അഡ്വാൻസ് തുകയും കാറ്ററിംഗുകാർ കൈപ്പറ്റിയതായാണ് വിവരം. എന്നാല്‍ തിരക്ക് ഉള്ള ദിവസമായതിനാല്‍ ഓണസദ്യ നല്‍കാൻ പറ്റിയില്ലന്നാണ് കാറ്ററിങ്ങുകാരുടെ വിശദീകരണം . സംഭവത്തില്‍ പിടിഎ പ്രസിഡന്റ് കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കി. വഞ്ചന കുറ്റത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

