സെപ്തംബർ മുതല്‍ പുതിയ തമിഴ് സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് നിർമാതാക്കളുടെ സംഘടനയുടെ നിർണായക തീരുമാനം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലും തമിഴ്നാട് ആക്ടീവ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് ഈ തീരുമാനം കൈക്കൊണ്ടത്.
ഇതോടെ തമിഴ് സിനിമാ മേഖലയിലെ നിർമാതാക്കളും തിയറ്റർ ഉടമകളും തമ്മിലുള്ള തർക്കം രൂക്ഷമായി.
സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിന് മുൻപ് നിർബന്ധമായും എട്ട് ആഴ്ച കാലയളവെങ്കിലും തിയേറ്ററില്‍ പ്രദർശനം നടത്തണമെന്ന തിയേറ്റർ ഉടമകളുടെയും വിതരണക്കാരുടെയും ആവശ്യമാണ് തർക്കത്തിന്റെ കാരണം. ഇക്കാര്യം നിർമാതാക്കള്‍ എഴുതി നല്‍കണമെന്നും അല്ലാത്തപക്ഷം പുതിയ സിനിമകള്‍ക്ക് അഡ്വാൻസ് നല്‍കില്ലെന്നും തിയേറ്റർ ഉടമകളും വിതരണക്കാരും അറിയിച്ചിരുന്നു.
എന്നാല്‍, ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് നിർമാതാക്കളുടെ സംഘടന മറുപടി നല്‍കി. തുടർന്ന് പുതിയ തമിഴ് സിനിമകളുടെ റിലീസും ഷൂട്ടിംഗും പോസ്റ്റ്-പ്രൊഡക്ഷൻ ജോലികളും ഉള്‍പ്പെടെ നിർത്തിവയ്ക്കുമെന്ന് നിർമാതാക്കള്‍ പ്രഖ്യാപിച്ചു. പ്രശ്നത്തില്‍ തമിഴ്നാട് സർക്കാർ ഇടപെട്ട് പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു. തർക്കം രൂക്ഷമായതോടെ തമിഴ് സിനിമാ മേഖല പ്രതിസന്ധിയിലായിരിക്കുകയാണ്. സിനിമാ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന പ്രശ്നമെന്ന നിലയില്‍ ഉടനടി പരിഹാരം കാണമെന്നാണ് സിനിമാമേഖലയിലുള്ളവരുടെ ആവശ്യം.

