മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നായ പ്രിയദർശൻ സംവിധാനം ചെയ്ത 'തേന്മാവിൻ കൊമ്പത്ത്' വീണ്ടും തിയറ്ററുകളിലേക്ക്.
4K ദൃശ്യമികവില്‍ റീമാസ്റ്റർ ചെയ്ത ചിത്രം ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തും. 1994 മെയ് 13ന് ആദ്യമായി തിയറ്ററുകളിലെത്തിയ ചിത്രമാണ് 32 വർഷങ്ങള്‍ക്ക് ശേഷം പുതുമോടിയോടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
മോഹൻലാല്‍, നെടുമുടി വേണു, ശോഭന, ശ്രീനിവാസൻ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിലെ ഹാസ്യരംഗങ്ങളും ഇന്നും പ്രേക്ഷകർക്കിടയില്‍ ഏറെ ജനപ്രിയമാണ്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്കും ബേണി ഇഗ്‌നേഷ്യസിന്റെ സംഗീതത്തിനും പിറന്ന ഗാനങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കെ.വി. ആനന്ദിന്റെ ഛായാഗ്രഹണവും 'തേന്മാവിൻ കൊമ്പത്തി'ന്റെ ദൃശ്യഭംഗിക്ക് മാറ്റുകൂട്ടി.
ചിത്രത്തിന്റെ എഡിറ്ററായ ഗോപാലകൃഷ്ണൻ തന്നെയാണ് നിർമാണവും നിർവഹിച്ചത്. പ്രസിദ്ധി ക്രിയേഷൻസ്, സൂര്യാസിനി ആർട്സ് എന്നീ ബാനറുകളില്‍ മുകേഷ് ആർ. മേത്തയ്ക്കൊപ്പമാണ് ചിത്രം നിർമിച്ചത്. മാറ്റ്‌നി നൗവാണ് ചിത്രം 4Kയില്‍ റീമാസ്റ്റർ ചെയ്ത് വീണ്ടും തിയറ്ററുകളിലെത്തിക്കുന്നത്.
പപ്പു, ശങ്കരാടി, ശരത് സക്സേന, കവിയൂർ പൊന്നമ്മ, കെ.പി.എ.സി. ലളിത, ഗീതാ വിജയൻ, നന്ദു, കെ.ആർ. വത്സല, ഖദീജ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചത്. സാബു സിറിളാണ് കലാസംവിധാനം നിർവഹിച്ചത്. പ്രൊഡക്ഷൻ കണ്‍ട്രോളർ സച്ചിദാനന്ദൻ. പി.ആർ.ഒ വാഴൂർ ജോസ്.

