പ്രമുഖ എഫ്.എം.സി.ജി (FMCG) കമ്പനിയായ ഡാബറിൻ്റെ ജനപ്രിയ ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്ക് കടുത്ത നിയന്ത്രണങ്ങളുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).
'100 ശതമാനം ശുദ്ധം', '100 ശതമാനം പ്രകൃതിദത്തം' തുടങ്ങിയ അവകാശവാദങ്ങളോടെ വിപണിയിലെത്തിക്കുന്ന ഡാബർ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് അടിയന്തരമായി നിർത്തിവെക്കാൻ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉത്തരവിട്ടു. ഇത്തരം വാചകങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതും ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്തതും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.എസ്.എസ്.എ.ഐയുടെ നിർണ്ണായക നടപടി.
ഡാബറിന്റെ പ്രശസ്തമായ തേൻ, ആപ്പിള്‍ സൈഡർ വിനിഗർ, വെർജിൻ വെളിച്ചെണ്ണ, എള്ളെണ്ണ, പശുവിൻ നെയ്യ്, കരിക്കിൻ വെള്ളം, തേങ്ങാപ്പാല്‍ തുടങ്ങിയ നിരവധിയായ ഉല്‍പ്പന്നങ്ങള്‍ക്കാണ് നിലവില്‍ എഫ്.എസ്.എസ്.എ.ഐയുടെ വില്‍പനാ വിലക്ക് നേരിടേണ്ടി വന്നിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പരസ്യങ്ങളിലും '100% നാച്ചുറല്‍', '100% പ്യുവർ', '100% ഓർഗാനിക്', '100% ടെൻഡർ കോക്കനട്ട് വാട്ടർ' എന്നിങ്ങനെയുള്ള അവകാശവാദങ്ങളാണ് നല്‍കിയിരുന്നത്. പരിശോധനയില്‍ ഇത്തരം പരസ്യ വാചകങ്ങള്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങളിലെ പരസ്യ-അവകാശവാദ നിയന്ത്രണ ചട്ടങ്ങള്‍ക്ക് (2018) വിരുദ്ധമാണെന്ന് അതോറിറ്റി കണ്ടെത്തുകയായിരുന്നു.
പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളില്‍ അളക്കാൻ കഴിയാത്തതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതോ ആയ വാചകങ്ങള്‍ ഉപയോഗിക്കാൻ പാടില്ലെന്ന് എഫ്.എസ്.എസ്.എ.ഐ വ്യക്തമാക്കുന്നു. ഈ കേസില്‍ ഉപഭോക്താക്കളുടെ താല്പര്യം സംരക്ഷിക്കുന്നതിനായി ലേബലുകളിലും വെബ്‌സൈറ്റുകളിലും മാറ്റം വരുത്തുന്നത് വരെ നിലവിലെ സ്റ്റോക്കുകളുടെ വില്‍പന തടയാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. അടുത്തിടെ വൻകിട മദ്യ ബ്രാൻഡുകള്‍ക്കെതിരെയും പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും നടപടിയെടുത്ത എഫ്.എസ്.എസ്.എ.ഐ, ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരവും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഡാബറിനെതിരെയും കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

