ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടർമാരില്‍ ഒരാളായിട്ടും അർഹിച്ച അംഗീകാരം ലഭിക്കാത്ത താരമാണ് ക്രുണാല്‍ പാണ്ഡ്യ.
എന്നാല്‍ ഇന്നലത്തെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തില്‍ ആർസിബി ആരാധകരുടെ മനസ്സില്‍ ഹീറോയായി ക്രുണാല്‍ മാറി. ടീം സമ്മർദ്ദത്തിലേക്ക് പോകുന്നു എന്ന് തോന്നിച്ച ഘട്ടത്തില്‍ ക്രുണാല്‍ പാണ്ഡ്യയുടെ പരിചയസമ്പത്തും തന്ത്രങ്ങളുമാണ് ബെംഗളൂരുവിനെ തുണച്ചത്.
മത്സരത്തില്‍ ചെന്നൈയ്ക്ക് വേണ്ടി അതിമനോഹരമായി ബാറ്റ് ചെയ്തുകൊണ്ടിരുന്ന സർഫറാസ് ഖാനെ പുറത്താക്കിയതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. അപകടകാരിയായ സർഫറാസിനെ വീഴ്ത്തി ക്രുണാല്‍ ആർസിബിക്ക് ബ്രേക്ക് ത്രൂ നല്‍കി. മൂന്ന് ഓവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് പ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ടീമിന് ഏറ്റവും ആവശ്യമുള്ളപ്പോള്‍ എല്ലാം മികച്ചത് നല്‍കുന്ന ക്രുണാല്‍ പോലെ ഒരു താരം കഴിഞ്ഞ സീസണില്‍ ടീമിലെത്തിയതോടെ അത് ആർസിബിയുടെ ജാതകം തന്നെ മാറ്റുക ആയിരുന്നു.
മത്സരശേഷം രജത് പടിദാർ ക്രുണാലിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. 'കളിക്കളത്തില്‍ ഞാൻ എപ്പോഴൊക്കെ സമ്മർദ്ദത്തിലാകുന്നുവോ, അപ്പോഴെല്ലാം ഞാൻ ക്രുണാല്‍ പാണ്ഡ്യയെയാണ് നോക്കാറുള്ളത്. എനിക്ക് അദ്ദേഹത്തില്‍ അത്രമേല്‍ വിശ്വാസമുണ്ട്. ഏത് പ്രതിസന്ധിയിലും ടീമിനെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് സാധിക്കും.' - രജത് പടിദാർ പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടിം ഡേവിഡും ദേവദത്ത് പടിക്കലും ചേർന്ന് പടുത്തുയർത്തിയ 250 റണ്‍സിന്റെ കൂറ്റൻ സ്കോറിന് മുന്നില്‍ ചെന്നൈ പതറിപ്പോയി. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്‌ടമായ ശേഷം ചെന്നൈ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും ക്രുണാലിന്റെ കൃത്യതയാർന്ന പന്തുകള്‍ അവർക്ക് തടസ്സമായി. 43 റണ്‍സിന്റെ തകർപ്പൻ വിജയത്തോടെ ആർസിബി തങ്ങളുടെ ജൈത്രയാത്ര തുടരുന്നു.

