സംസ്ഥാനത്ത് നാളുകളായി ജനങ്ങള്‍ക്ക് ഭീഷണിയായി തുടരുന്ന തെരുവുനായ ശല്യത്തിന് പരിഹാരവുമായി സുപ്രീം കോടതി നിർദ്ദേശം നടപ്പിലാക്കാൻ ഒരുങ്ങി കേരള സർക്കാർ.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്നതും അക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാമെന്ന ഉന്നത നീതിപീഠത്തിന്റെ സുപ്രധാന വിധിയാണ് സംസ്ഥാനത്ത് ഉടനീളം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി അപകടകാരികളായ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കധികാരം നല്‍കിക്കൊണ്ട് പ്രാഥമിക പ്രോട്ടോക്കോള്‍ തയ്യാറാക്കി ഉത്തരവിറക്കി.
തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാൻ തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തില്‍ പ്രത്യേക സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് അപകടമുണ്ടാക്കുന്ന നായ്ക്കളെ കൃത്യമായി കണ്ടെത്തി കൊല്ലാനുള്ള അധികാരം ഈ സമിതികള്‍ക്കായിരിക്കും. അതോടൊപ്പം തെരുവുനായ്ക്കള്‍ക്കായി ഷെല്‍ട്ടറുകള്‍ നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി അടിയന്തരമായി കണ്ടെത്തി നല്‍കാൻ ജില്ലാ കളക്ടർമാർക്ക് സർക്കാർ പ്രത്യേക നിർദ്ദേശം നല്‍കിയിട്ടുണ്ട്.
പുതിയ ഉത്തരവ് അനുസരിച്ച് വീടുകളില്‍ വളർത്തുന്ന വളർത്തുമൃഗങ്ങളുടെ കാര്യത്തിലും കർശന നിയന്ത്രണങ്ങള്‍ വരും. രണ്ടില്‍ കൂടുതല്‍ നായ്ക്കളെ വളർത്തുന്ന വീടുകളെ പ്രത്യേക ഷെല്‍ട്ടറുകളായി പരിഗണിക്കാനാണ് തീരുമാനം. ഇത്തരം വീടുകള്‍ക്ക് പ്രത്യേക 'സ്മോള്‍-ഷെല്‍ട്ടർ ലൈസൻസ്' നിർബന്ധമാക്കും. പൊതുസ്ഥലങ്ങളിലും വഴിയിലും തെരുവുനായ്ക്കള്‍ക്ക് തോന്നിയപോലെ ഭക്ഷണം നല്‍കുന്നതിന് കർശന നിയന്ത്രണങ്ങളും പ്രത്യേക മാനദണ്ഡങ്ങളും കൊണ്ടുവരാനും സർക്കാർ തലത്തില്‍ അന്തിമ തീരുമാനമായിട്ടുണ്ട്.

