ഇന്ത്യയെ ചുറ്റിവരിഞ്ഞ് പ്രതിരോധത്തിലാക്കുകയെന്ന ചൈനയുടെ കുതന്ത്രങ്ങള്‍ ഒരിക്കല്‍ക്കൂടി വെളിവാകുന്നു. ഇന്ത്യയുടെ കിഴക്കൻ അതിർത്തിയില്‍ ബംഗ്ലാദേശിനെയും മ്യാന്മറിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയൊരു തന്ത്രപ്രധാന സാമ്പത്തിക ഇടനാഴി സ്ഥാപിക്കാനാണ് ബീജിംഗ് ഇപ്പോള്‍ രഹസ്യ blueprint തയ്യാറാക്കിയിരിക്കുന്നത്.
പടിഞ്ഞാറൻ അതിർത്തിയില്‍ ഇന്ത്യയുടെ ശക്തമായ എതിർപ്പുകളെ അവഗണിച്ച്, പാക് അധീന കശ്മീരിലൂടെ ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (CPEC) നിർമ്മിച്ച ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം, ഇപ്പോള്‍ കിഴക്കുഭാഗത്തുനിന്നും ബംഗാള്‍ ഉള്‍ക്കടലിലേക്ക് നേരിട്ട് പാതയൊരുക്കി ഇന്ത്യയ്ക്ക് കടുത്ത സുരക്ഷാഭീഷണി ഉയർത്താനാണ് ശ്രമിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ചൈന സന്ദർശനത്തിനിടയിലാണ് പ്രസിഡന്റ് ഷി ജിൻപിംഗ് ഈ പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചത്.
ചൈനയും ബംഗ്ലാദേശും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കാനും തുറമുഖങ്ങള്‍ നവീകരിക്കാനുമുള്ള പദ്ധതിയായി ചൈന ഇതിനെ ചിത്രീകരിക്കുമ്പോള്‍, ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും തകർക്കാനുള്ള ചൈനീസ് ഡ്രാഗണിന്റെ ആസൂത്രിത നീക്കമായാണ് പ്രതിരോധ വിദഗ്ദ്ധർ ഇതിനെ കാണുന്നത്. പാകിസ്താന് പിന്നാലെ ബംഗ്ലാദേശിനെയും മ്യാന്മറിനെയും വൻതോതില്‍ കടക്കെണിയിലാക്കി ഇന്ത്യക്കെതിരെ ഉപയോഗിക്കുകയാണ് ചൈനയുടെ ലക്ഷ്യം. മുൻപ് ഇന്ത്യയുടെ ശക്തമായ വിയോജിപ്പിനെ തുടർന്ന് പരാജയപ്പെട്ട ബംഗ്ലാദേശ്-ചൈന-ഇന്ത്യ-മ്യാന്മർ (BCIM) പദ്ധതിക്ക് പകരമായി, ഇന്ത്യയെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ഇന്ത്യയുടെ തന്ത്രപ്രധാനമായ 'ചിക്കൻസ് നെക്ക്' (സിലിഗുരി ഇടനാഴി) മേഖലയെ ലക്ഷ്യമിട്ടാണ് ചൈനയുടെ ഈ പുതിയ പാൻ-ഏഷ്യൻ ഇടനാഴി.
എന്നാല്‍, ശക്തമായ ദേശീയ നേതൃത്വമുള്ള ഇന്ത്യയെ സമ്മർദ്ദത്തിലാക്കുക എന്നത് ചൈനയ്ക്ക് അത്ര എളുപ്പമാകില്ല. ഈ ഇടനാഴി യാഥാർത്ഥ്യമാകണമെങ്കില്‍ നിലവില്‍ കടുത്ത ആഭ്യന്തര യുദ്ധം നടക്കുന്ന മ്യാന്മറിലൂടെ വേണം ഈ പാത കടന്നുപോകാൻ. അവിടുത്തെ പല തന്ത്രപ്രധാന അതിർത്തി മേഖലകളും മ്യാന്മർ സൈന്യത്തിന്റെ കൈകളില്‍ നിന്നും നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇത്തരം ഒരു യുദ്ധഭൂമിയിലൂടെ കോടികളുടെ പദ്ധതി നടപ്പിലാക്കുന്നത് ചൈനയ്ക്ക് വൻ സാമ്പത്തിക ബാധ്യത വരുത്തിവെക്കും. മാത്രമല്ല, ഇന്ത്യൻ സമുദ്രമേഖലയില്‍ നാവിക പ്രതിരോധം ശക്തമാക്കിയ ഇന്ത്യ, മ്യാന്മർ വഴി തെക്കുകിഴക്കൻ ഏഷ്യയിലേക്ക് വഴിതുറക്കുന്ന കലദാൻ മള്‍ട്ടി-മോഡല്‍ പ്രൊജക്റ്റിലൂടെ ചൈനീസ് വെല്ലുവിളികളെ നേരിടാൻ പൂർണ്ണ സജ്ജമാണ്.

