വാഷിംഗ്‌ടണ്‍ : ഹോർമുസ് കടലിടുക്ക് തുറന്നു നല്‍കിയില്ലെങ്കില്‍ ഇറാന് കടുത്ത പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.
ചൊവ്വാഴ്ച രാത്രി 8 മണി വരെ ഇറാന് ഈ വിഷയത്തില്‍ സമയം നല്‍കുന്നതായും ട്രംപ് വ്യക്തമാക്കി. ഈ സമയത്തിനുള്ളില്‍ പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കില്‍ ഇറാന്റെ പവർ പ്ലാന്റുകളും പാലങ്ങളും ഉള്‍പ്പെടെയുള്ളവ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.
'ഇറാൻ ഈ ഉടമ്പടിക്ക് തയ്യാറായില്ലെങ്കില്‍, അവരുടെ പവർ പ്ലാന്റുകളും മറ്റ് പ്രധാന നിർമ്മാണങ്ങളും ഇല്ലാതാകും. അവർക്ക് പിന്നീട് നരകതുല്യമായ ജീവിതമായിരിക്കും. ചൊവ്വാഴ്ച പവർ പ്ലാന്റുകളുടെയും പാലങ്ങളുടെയും ദിവസമായിരിക്കും… ഒന്നുകില്‍ ആ കടലിടുക്ക് തുറക്കുക, അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടുക,' എന്ന് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇറാനുമായി ഒരു ധാരണയിലെത്താൻ സാധിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് കൂട്ടിച്ചേർത്തു.
നയതന്ത്രപരമായ ഒരു വഴിത്തിരിവിന് ഇപ്പോഴും പ്രതീക്ഷയുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും ഒരു കരാറിലെത്താൻ ഉടൻ തന്നെ നല്ല സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഒരു അമേരിക്കൻ പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് തന്റെ നിലപാട് കൂടുതല്‍ കർക്കശമാക്കിയത്.

