അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് വൻ ഭീഷണിയായിരുന്ന കമ്യൂണിസ്റ്റ് ഭീകര സ്വാധീനം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്.
സുരക്ഷാ സേനയുടെ ശക്തമായ നീക്കങ്ങള്‍ക്കും സർക്കാരിന്റെ വികസന പദ്ധതികള്‍ക്കും മുന്നില്‍ അടിപതറി 'റെഡ് കോറിഡോർ' പൂർണ്ണമായും അടയുകയാണ്. പോളിറ്റ് ബ്യൂറോ അംഗവും 1 കോടി രൂപ തലവിലയുണ്ടായിരുന്ന പ്രമുഖ കമ്യൂണിസ്റ്റ് ഭീകര നേതാവുമായ മിസിർ ബെസ്രയെ ജാർഖണ്ഡില്‍ വെച്ച് സൈന്യം അറസ്റ്റ് ചെയ്തതോടെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വ ശൃംഖല പൂർണ്ണമായും തകർന്നു.
പാർലമെന്റില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കിയ കണക്കുകള്‍ പ്രകാരം, 2026 ജൂലൈ 21 വരെ രാജ്യത്താകെ വെറും 33 കമ്യൂണിസ്റ്റ് ഭീകര അക്രമസംഭവങ്ങള്‍ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 2023-ല്‍ 486 അക്രമസംഭവങ്ങളും നൂറിലേറെ സാധാരണക്കാരുടെ മരണവും നടന്ന സ്ഥാനത്താണിത്. 2018 ഏപ്രിലിന് മുൻപ് രാജ്യത്തെ 126 ജില്ലകളില്‍ കമ്യൂണിസ്റ്റ് ഭീകര സാന്നിധ്യമുണ്ടായിരുന്നെങ്കില്‍, 2026 മാർച്ച് മാസത്തോടെ ഇത് പൂജ്യമായി കുറഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പതിനായിരത്തിലധികം മാവോയിസ്റ്റുകളാണ് ആയുധം വെച്ച് കീഴടങ്ങിയത്. 2025-ല്‍ മാത്രം 2,100-ലധികം പേർ കീഴടങ്ങുകയും നൂറുകണക്കിന് പേർ അറസ്റ്റിലാകുകയും ചെയ്തു.
കമ്യൂണിസ്റ്റ് ഭീകര സംഘടനയായ സിപിഐ (കമ്യൂണിസ്റ്റ് ഭീകര) ജനറല്‍ സെക്രട്ടറി ബസവരാജു 2025 മേയില്‍ ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ജനറല്‍ സെക്രട്ടറി സൈനിക നടപടിയില്‍ കൊല്ലപ്പെടുന്നത്. പ്രമുഖ കമാൻഡർമാരായ ഹിദ്മ, ഗജുറെല്ല രവി, ഗണേഷ് ഉയികെ തുടങ്ങിയ വൻതോക്കുകള്‍ കൊല്ലപ്പെടുകയും മല്ലോജുല വേണുഗോപാല്‍ റാവു, തകല്ലപള്ളി വാസുദേവ് റാവു (210 അനുയായികള്‍ക്കൊപ്പം), പുല്ലൂരി പ്രസാദ് റാവു തുടങ്ങിയവർ കീഴടങ്ങുകയും ചെയ്തതോടെ കമ്യൂണിസ്റ്റ് ഭീകര നേതൃത്വം പൂർണ്ണമായും അനാഥമായി. ജാർഖണ്ഡിലെ റാഞ്ചിയിലും ഛത്തീസ്ഗഡിലെ ബിജാപ്പൂരിലും അടുത്ത ദിവസങ്ങളില്‍ പ്രമുഖ മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ കീഴടങ്ങിയിരുന്നു.
സുരക്ഷാ സേനയുടെ ആസൂത്രിത മിന്നലാക്രമണങ്ങളും അടിസ്ഥാന സൗകര്യ വികസനവുമാണ് ഈ വലിയ മാറ്റത്തിന് വഴിയൊരുക്കിയത്. 2015-ലെ ദേശീയ നയത്തിന്റെ ഭാഗമായി 361 പുതിയ സുരക്ഷാ ക്യാമ്പുകളും 586 ഫോർട്ടിഫൈഡ് പോലീസ് സ്റ്റേഷനുകളും അതിർത്തി കാടുകളില്‍ നിർമ്മിച്ചു. ഗ്രാമങ്ങളിലേക്ക് 12,000 കിലോമീറ്ററിലധികം റോഡുകളും 8,500 മൊബൈല്‍ ടവറുകളും സ്ഥാപിച്ചതോടെ ആശയവിനിമയ ബന്ധങ്ങളും ശക്തമായി. ഒപ്പം മാവോയിസ്റ്റുകളുടെ സാമ്പത്തിക സ്രോതസ്സുകള്‍ തടയുകയും പുനരധിവാസ പദ്ധതികള്‍ കാര്യക്ഷമമാക്കുകയും ചെയ്തതോടെ, പുതിയ റിക്രൂട്ട്‌മെന്റുകള്‍ നിലച്ച് മാവോയിസം ഇന്ത്യയില്‍ അതിന്റെ അവസാന നാളുകളിലേക്ക് കടന്നിരിക്കുകയാണ്.

