ടി20 ക്രിക്കറ്റില്‍ ബാറ്റർമാർക്ക് അമിത മുൻതൂക്കം ലഭിക്കുന്ന സാഹചര്യത്തില്‍, കളിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ നിർണ്ണായക പരിഷ്കാരങ്ങളുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കർ രംഗത്ത്.
മുംബൈയില്‍ നടന്ന ഇ.എസ്.പി.എൻ അവാർഡ് ദാന ചടങ്ങില്‍ വെച്ചാണ് അദ്ദേഹം ടി20 ഫോർമാറ്റില്‍ വരുത്തേണ്ട മൂന്ന് പ്രധാന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചത്.
നിലവില്‍ ഐ.പി.എല്‍ 2026-ല്‍ 200-ലധികം റണ്‍സുകള്‍ അനായാസം പിറക്കുന്ന സാഹചര്യത്തിലാണ് സച്ചിൻ തന്റെ നിർദ്ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ബൗളർമാർക്ക് ഒട്ടും അനുകൂലമല്ലാത്ത സാഹചര്യത്തില്‍ ടി20 ക്രിക്കറ്റില്‍ സമൂലമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇംപാക്‌ട് പ്ലെയർ നിയമം ഒഴിവാക്കുക: 20 ഓവർ മാത്രം നീളുന്ന ടി20യില്‍ അധികമായി ഒരു ബാറ്ററെ കൂടി ഉള്‍പ്പെടുത്തുന്നത് ബൗളർമാർക്ക് വലിയ തിരിച്ചടിയാണെന്ന് സച്ചിൻ അഭിപ്രായപ്പെട്ടു. ഇത് മത്സരത്തിന്റെ സന്തുലിതാവസ്ഥയെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പവർപ്ലേ നിയമത്തില്‍ മാറ്റം: ആറ് ഓവറുള്ള പവർപ്ലേയെ രണ്ടായി തിരിക്കണമെന്നാണ് സച്ചിന്റെ നിർദ്ദേശം. ആദ്യ നാല് ഓവർ ബാറ്റർമാർക്കുള്ള പവർപ്ലേയായും, ശേഷിക്കുന്ന രണ്ട് ഓവറുകള്‍ ഫീല്‍ഡിംഗ് ക്യാപ്റ്റന് ആവശ്യമുള്ളപ്പോള്‍ തിരഞ്ഞെടുക്കാവുന്ന രീതിയിലും ക്രമീകരിക്കണം. ഈ രണ്ട് ഓവറില്‍ ഒരു ഫീല്‍ഡറെ കൂടി അധികമായി പുറത്ത് നിർത്താൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബൗളർമാർക്ക് അഞ്ചാമതൊരു ഓവർ: ഒരു ബൗളർക്ക് പരമാവധി അഞ്ച് ഓവറുകള്‍ എറിയാൻ അനുവാദം നല്‍കണം. മികച്ച ബാറ്റർമാർ 20 ഓവറും ക്രീസില്‍ നില്‍ക്കാറുണ്ടെങ്കില്‍, ഒരു ടീമിലെ ഏറ്റവും മികച്ച ബൗളർക്ക് എന്തുകൊണ്ട് അഞ്ചാം ഓവർ എറിഞ്ഞുകൂടാ എന്ന് സച്ചിൻ ചോദിക്കുന്നു.

