ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികള്‍ക്കെതിരെ ക്രിമിനല്‍ നടപടികളോ എഫ്‌ഐആറോ എടുക്കില്ലെന്ന തീരുമാനത്തില്‍ സർക്കാർ ഉറച്ചുനില്‍ക്കുന്നതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
സമാധാനപരമായ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യഥാർത്ഥ വിദ്യാർത്ഥികളുടെ ഭാവി കാത്തുസൂക്ഷിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ ആശങ്കകള്‍ക്കും സ്ഥാനമില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് ഉറപ്പുനല്‍കി. മുൻപ് പ്രക്ഷോഭകരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തില്‍ നല്‍കിയ വാഗ്ദാനം പാലിക്കുമെന്നും എന്നാല്‍ പ്രതിഷേധ പ്രകടനങ്ങളുടെ മറവില്‍ കടന്നുകൂടി അക്രമം അഴിച്ചുവിട്ട ക്രിമിനല്‍ സംഘങ്ങള്‍ക്കോ സാമൂഹിക വിരുദ്ധർക്കോ ഇളവ് നല്‍കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി.
വിദ്യാർത്ഥി പ്രക്ഷോഭങ്ങള്‍ക്ക് നേരെ പെല്ലറ്റ് തോക്കുകളും ലാത്തിച്ചാർജും ഉള്‍പ്പെടെയുള്ള കടുത്ത പോലീസ് നടപടികള്‍ ഉപയോഗിച്ചതിനെക്കുറിച്ചും, പതിനെട്ട് വയസ്സില്‍ താഴെയുള്ള നിരപരാധികളായ വിദ്യാർത്ഥികളെ തടഞ്ഞുവെച്ചതിനെക്കുറിച്ചും സമർപ്പിക്കപ്പെട്ട ഒരു കൂട്ടം ഹർജികള്‍ പരിഗണിക്കവേയാണ് സുപ്രീം കോടതി ഈ നിർണ്ണായക വിഷയം പരിശോധിച്ചത്. കേസില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 18 വയസ്സില്‍ താഴെയുള്ള മുഴുവൻ കുട്ടികളെയും ഉടനടി മോചിപ്പിക്കാനും, അന്വേഷണം തടസ്സപ്പെടുത്താതെ തന്നെ കുറ്റാരോപിതരായ മറ്റ് വിദ്യാർത്ഥികള്‍ക്കെതിരെയും തല്‍ക്കാലം കർശന നടപടികള്‍ സ്വീകരിക്കരുതെന്നും കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പോലീസ് അതിക്രമങ്ങളെക്കുറിച്ചും ക്രമസമാധാന തകർച്ചയെക്കുറിച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിന് ഉന്നതാധികാര സമിതി രൂപീകരിക്കുന്ന കാര്യം പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് നേതൃത്വം നല്‍കുന്ന ബെഞ്ച് വ്യക്തമാക്കി.
പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകള്‍ പൂർണ്ണമായും റദ്ദാക്കുകയോ പിൻവലിക്കുകയോ വേണമെന്ന് പ്രക്ഷോഭകർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ കോടതിയില്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ സംഘർഷത്തില്‍ ഇരുനൂറിലധികം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ടെന്നും, പോലീസ് അതിക്രമങ്ങള്‍ മാത്രമായി കാണാതെ അക്രമികളുടെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളും സമഗ്രമായി പരിശോധിക്കപ്പെടണമെന്നും സോളിസിറ്റർ ജനറല്‍ വാദിച്ചു. പ്രക്ഷോഭ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍, ഡ്രോണ്‍ റെക്കോർഡിംഗുകള്‍, വയർലെസ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും പൊതുസമൂഹത്തില്‍ പങ്കുവെക്കരുതെന്നും പോലീസിനോട് നിർദ്ദേശിച്ച സുപ്രീം കോടതി, കേസില്‍ ഹർജിക്കാരോടും കേന്ദ്ര സർക്കാരിനോടും വിശദമായ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

