സംസ്ഥാനത്ത് പ്രളയസമാനമായ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുൻകരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ബുധനാഴ്ച) അഞ്ച് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കാസർകോട്, വയനാട്, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലാണ് നാളെ പൂർണ്ണമായി അവധി നല്‍കിയിരിക്കുന്നത്. കനത്ത മഴ കാരണം കാസർകോടും വയനാടും ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് അതീവ ജാഗ്രതാ നിർദേശമായ റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനുപുറമെ, കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ പഠന കേന്ദ്രങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സർവ്വകലാശാലാ പരീക്ഷകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.
അതിതീവ്ര മഴയെ തുടർന്ന് മലയോര മേഖലകളിലും നദിക്കരകളിലും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും വലിയ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് പ്രാദേശിക സാഹചര്യം വിലയിരുത്തി കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. മഴ ശമിക്കാത്ത സാഹചര്യത്തില്‍ കുട്ടികള്‍ വെള്ളക്കെട്ടുകളിലും പുഴകളിലും ഇറങ്ങുന്നത് തടയാൻ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.

