മോസ്‌കോ : റഷ്യൻ തലസ്ഥാനമായ മോസ്കോയില്‍ നടന്ന പ്രഥമ അന്താരാഷ്ട്ര സുരക്ഷാ ഫോറത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍.
സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള ഉന്നത പ്രതിനിധികളുടെ 14-ാമത് യോഗത്തിലും അദ്ദേഹം പങ്കെടുത്തു. പശ്ചിമേഷ്യയിലെ നിലവിലെ അസ്ഥിരതയും സംഘർഷങ്ങളും ആഗോളതലത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും പശ്ചിമേഷ്യയിലേക്ക് കൊടുക്കേണ്ട സമയം ആണിതെന്നും റഷ്യയില്‍ നടത്തിയ പ്രസംഗത്തില്‍ അജിത് ഡോവല്‍ സൂചിപ്പിച്ചു.
റഷ്യൻ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സെർജി ഷൊയ്ഗുവിന്റെ അധ്യക്ഷതയില്‍ ആയിരുന്നു ഉന്നത തലയോഗം നടന്നത്. ആഗോള ഇന്ധന വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലും ചെങ്കടലിലും നിലനില്‍ക്കുന്ന സംഘർഷാവസ്ഥ യോഗത്തില്‍ പ്രധാന ചർച്ചാവിഷയമായി. പശ്ചിമേഷ്യയിലെ പ്രാദേശിക അസ്ഥിരതകള്‍ പരിഹരിക്കാൻ ലോകരാജ്യങ്ങളുടെ പ്രത്യേക ശ്രദ്ധയും അടിയന്തര ഇടപെടലുകളും ആവശ്യമാണെന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കവേ അജിത്ത് ഡോവല്‍ വ്യക്തമാക്കി. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ അന്താരാഷ്ട്ര സമൂഹം പുലർത്തുന്ന ഇരട്ടത്താപ്പുകളെ ഡോവല്‍ കടുത്ത ഭാഷയില്‍ വിമർശിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദ നെറ്റ്‌വർക്കുകള്‍ക്കും അതിനെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങള്‍ക്കുമെതിരെ ആഗോളതലത്തില്‍ ശക്തമായ ഒരൊറ്റ നിലപാട് ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1945-ല്‍ രൂപീകരിക്കപ്പെട്ട ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള ആഗോള സുരക്ഷാ സ്ഥാപനങ്ങളുടെ ഘടനയില്‍ അടിയന്തര പരിഷ്കരണങ്ങള്‍ ആവശ്യമാണെന്നും അജിത് ഡോവല്‍ അറിയിച്ചു. ഇത്തരം സംഘടനകള്‍ക്ക് ഇന്നത്തെ ആധുനിക സുരക്ഷാ ഭീഷണികളെ ഫലപ്രദമായി നേരിടാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

