2025 ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവർ ഉപയോഗിച്ച ഫോണുകളുടെ ഉറവിടം അന്വേഷണ ഏജൻസികള്‍ കണ്ടെത്തി.
എൻ.ഐ.എയും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ആക്രമണകാരികള്‍ കൈവശം വെച്ചിരുന്ന റെഡ്മി 9T ഫോണ്‍ 2021 ജനുവരി 1-ന് പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്ത കണ്‍സൈൻമെന്റില്‍ ഉള്‍പ്പെട്ടതാണെന്ന് കണ്ടെത്തി. കറാച്ചി ആസ്ഥാനമായുള്ള ടെക് സിറാത്ത് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ ഫോണ്‍ ഇറക്കുമതി ചെയ്തത്.
ഈ ഇറക്കുമതിക്ക് ഫൈസല്‍ ബാങ്ക് ധനസഹായം നല്‍കിയതായി അന്വേഷണത്തില്‍ വ്യക്തമായി. ഇറക്കുമതി രേഖകളില്‍ ഫൈസല്‍ ബാങ്കിന്റെ ഔദ്യോഗിക വിലാസമാണ് നല്‍കിയിരുന്നത്. രണ്ടാമത്തെ ഫോണായ റെഡ്മി നോട്ട് 12, ലാഹോർ ആസ്ഥാനമായുള്ള എയർ ലിങ്ക് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഇറക്കുമതി ചെയ്ത കണ്‍സൈൻമെന്റില്‍ നിന്നുള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രമണത്തിന് തൊട്ടുമുമ്പുള്ള കാലയളവ് വരെ ഈ രണ്ട് ഫോണുകളും വർഷങ്ങളോളം നിഷ്ക്രിയമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജൂലൈ 28, 2025-ന് ദച്ചിഗാം വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഫൈസല്‍ ജാട്ട്, ഹബീബ് താഹിർ , ഹംസ അഫ്ഗാനി എന്നീ മൂന്ന് പേരില്‍ നിന്നാണ് ഈ ഫോണുകള്‍ കണ്ടെടുത്തത്.
മൊബൈല്‍ നെറ്റ്‌വർക്കുകള്‍ക്ക് പകരം ദൂരപരിധിയേറിയ റേഡിയോ ആശയവിനിമയ സംവിധാനങ്ങളാണ് ഭീകരർ ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഫോണുകളില്‍ നിന്ന് പരമ്പരാഗത ആശയവിനിമയ വിവരങ്ങളൊന്നും വീണ്ടെടുക്കാൻ കഴിഞ്ഞില്ല. എന്നാല്‍ ഫോണുകളില്‍ നിന്ന് ബൈസാരൻ മെഡോസിന്റെ ചിത്രങ്ങളും, ആക്രമണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് മാർച്ച് 30-ന് സ്ഥാപിച്ച ടെന്റ് ക്യാമ്പിന്റെ ദൃശ്യങ്ങളും ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തി.

