പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര പ്രാദേശിക വ്യവസായി ഇടിച്ചുനിരത്തിയതിനെതിരെ കടുത്ത പ്രതിഷേധവുമായി സിഖ് സമൂഹവും ഇന്ത്യയും.
ഫാറൂഖാബാദിലെ 'ഗുരുദ്വാര ശ്രീ ഗുരു സിങ് സഭ സാഹിബ്' ആണ് അധികൃതരുടെ യാതൊരു അനുമതിയുമില്ലാതെ ജൂണ്‍ 24-ന് രാത്രിയോടെ തകർത്തത്. സിഖ് ആരാധനാലയത്തിന് നേരെ നടന്ന ആസൂത്രിതമായ ഈ അതിക്രമത്തെ ഇന്ത്യ ശക്തമായ ഭാഷയില്‍ അപലപിച്ചു.
ലാഹോറില്‍ നിന്നും 70 കിലോമീറ്റർ അകലെയുള്ള ഫാറൂഖാബാദിലാണ് സംഭവം. ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും യാതൊരുവിധ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും വാങ്ങാതെയാണ് ഒരു പ്രാദേശിക വ്യവസായി ഗുരുദ്വാര തകർത്തത്. സംഭവം നടന്നിട്ടും പ്രാദേശിക അധികാരികളോ ഇവാക്വി ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡോ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനെത്തുടർന്ന് പ്രദേശത്തെ സിഖ് സമൂഹം വൻ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു.
മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇത് പാകിസ്താനില്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള വ്യവസ്ഥാപിതമായ അതിക്രമങ്ങളുടെ തുടർച്ചയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. 'ആദരിക്കപ്പെടുന്ന ഒരു സിഖ് ആരാധനാലയത്തിന് നേരെ നടന്ന ഈ അതിക്രമത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. പാകിസ്താൻ സർക്കാർ ഈ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. തകർക്കപ്പെട്ട ഗുരുദ്വാരയുടെ ഭാഗങ്ങള്‍ എത്രയും വേഗം പുനർനിർമ്മിച്ച് നല്‍കണം. ഒപ്പം പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെയും അവരുടെ ആരാധനാലയങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്.'ഇന്ത്യ പറഞ്ഞു.

