ജമ്മു കശ്മീരിലെ ഭീകരപ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്ന അന്തർസംസ്ഥാന ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകര ശൃംഖലയെ തകർത്ത് ജമ്മു കശ്മീർ പോലീസ്.
രണ്ടാഴ്ചയോളം നീണ്ട അതിശക്തമായ നീക്കത്തിനൊടുവില്‍ ലഷ്കർ കമാൻഡർ അബു ഹുറൈറ ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് പിടികൂടി. പിടിയിലായവരില്‍ രണ്ട് പാകിസ്താൻ പൗരന്മാരും മൂന്ന് പ്രാദേശിക സഹായികളും ഉള്‍പ്പെടുന്നു. പഞ്ചാബ് കേന്ദ്രീകരിച്ചായിരുന്നു ഈ ഭീകര ശൃംഖല പ്രവർത്തിച്ചിരുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ എന്നിവിടങ്ങളില്‍ നടത്തിയ സംയുക്ത നീക്കമാണ് വലിയൊരു ഭീകര വേട്ടയ്ക്ക് വഴിയൊരുക്കിയത്.
ലഷ്കർ കമാൻഡർ അബു ഹുറൈറയെയും സഹായി ഉസ്മാനെയും പഞ്ചാബിലെ മലേർകോട്‌ലയില്‍ നിന്നാണ് പോലീസ് പ്രത്യേക സംഘം (SOG) പിടികൂടിയത്. 2010-ല്‍ കശ്മീർ താഴ്വരയിലേക്ക് നുഴഞ്ഞുകയറിയ ഹുറൈറ, വർഷങ്ങളോളം അവിടെ സജീവമായിരുന്നു. പിന്നീട് പോലീസിന്റെ കണ്ണുവെട്ടിച്ച് പഞ്ചാബിലേക്ക് മാറിയ ഇയാള്‍ അവിടെ ഒളിവില്‍ കഴിഞ്ഞുകൊണ്ട് ഭീകരപ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നു. പാകിസ്താനില്‍ നിന്നുള്ള ഭീകരരെ ഇന്ത്യയിലേക്ക് സ്വീകരിക്കുകയും അവർക്ക് ജമ്മു കശ്മീരിലേക്ക് കടക്കാൻ ആവശ്യമായ സഹായങ്ങള്‍ നല്‍കുകയുമായിരുന്നു ഈ സംഘത്തിന്റെ പ്രധാന ചുമതല. ഇതുവരെ നാല്‍പ്പതോളം ഭീകരരെ ഇത്തരത്തില്‍ അതിർത്തി കടക്കാൻ ഇവർ സഹായിച്ചതായാണ് പ്രാഥമിക വിവരം. വ്യാജ യാത്രാരേഖകള്‍ ചമച്ച് ഇവർ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലായ മറ്റ് മൂന്ന് പേർ ശ്രീനഗർ സ്വദേശികളാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യത.

