ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിലുള്ള അതിർത്തി കടന്നുള്ള യാത്രകള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി തങ്ങളുടെ ഡിജിറ്റല്‍ ബയോമെട്രിക് നാഷണല്‍ ഐഡന്റിറ്റി കാർഡ് (NID) ഔദ്യോഗിക യാത്രാ രേഖയായി അംഗീകരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് നേപ്പാള്‍.
പാസ്‌പോർട്ടിനും പരമ്പരാഗത സിറ്റിസണ്‍ഷിപ്പ് സർട്ടിഫിക്കറ്റിനും പുറമെ ബയോമെട്രിക് വിവരങ്ങള്‍ അടങ്ങിയ നാഷണല്‍ ഐഡി കാർഡും യാത്രാ രേഖയായി സ്വീകരിക്കണമെന്നാണ് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം വഴി കേന്ദ്ര സർക്കാരിന് ഔദ്യോഗിക നിർദ്ദേശം സമർപ്പിച്ചത്. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ആളുകളുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് നേപ്പാള്‍ എമിഗ്രേഷൻ വകുപ്പ് ഡയറക്ടർ ജനറല്‍ റാം ചന്ദ്ര തിവാരി വ്യക്തമാക്കി.
ഇന്ത്യയിലെ ആധാർ കാർഡിന് സമാനമായി കൈവിരലടയാളം, മുഖലക്ഷണം, ഐറിസ് സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നേപ്പാള്‍ നാഷണല്‍ ഐഡി കാർഡ് തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും വസ്തു രജിസ്ട്രേഷനും പാസ്‌പോർട്ട് അപേക്ഷകള്‍ക്കും എൻ.ഐ.ഡി നിർബന്ധമാക്കിയിട്ടുണ്ട്. പഴയ സിറ്റിസണ്‍ഷിപ്പ് സർട്ടിഫിക്കറ്റുകള്‍ ഘട്ടമായി നിർത്തലാക്കി പൂർണ്ണമായും ഡിജിറ്റല്‍ കാർഡുകളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി. പേപ്പർ രേഖയായ സിറ്റിസണ്‍ഷിപ്പ് സർട്ടിഫിക്കറ്റിനേക്കാള്‍ ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ എൻ.ഐ.ഡി അംഗീകരിക്കുന്നത് ഇരു രാജ്യങ്ങളുടെയും സുരക്ഷ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
തുറന്ന അതിർത്തി നയമുള്ളതിനാല്‍ ഇന്ത്യക്കാർക്കും നേപ്പാള്‍ പൗരന്മാർക്കും പാസ്‌പോർട്ടോ വിസയോ ഇല്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ സാധിക്കും. നേപ്പാളിലേക്ക് പോകുന്ന ഇന്ത്യൻ പൗരന്മാർക്ക് പാസ്‌പോർട്ട്, വോട്ടർ ഐഡി അല്ലെങ്കില്‍ സർക്കാർ തിരിച്ചറിയല്‍ കാർഡുകള്‍ ഉപയോഗിച്ച് വിമാനമാർഗ്ഗം സഞ്ചരിക്കാം. നേപ്പാളിന്റെ ഈ ആവശ്യത്തില്‍ കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി അധികൃതർ സാങ്കേതിക വിവരങ്ങള്‍ ശേഖരിക്കുകയും പ്രാഥമിക ചർച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. 4.5 മില്യണിലധികം നേപ്പാള്‍ പൗരന്മാർ ഇതിനോടകം എൻ.ഐ.ഡി കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങളുടെ പച്ചക്കൊടി ലഭിച്ചാല്‍ അതിർത്തി കടന്നുള്ള യാത്രാ നടപടികള്‍ കൂടുതല്‍ എളുപ്പമാകും.

