ഐപിഎല്‍ 2026 സീസണിലെ തുടർച്ചയായ മൂന്നാം തോല്‍വിയോടെ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്തേക്ക് വീണ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രൂക്ഷവിമർശനവുമായി ആർ.
അശ്വിൻ. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആർസിബി ഉയർത്തിയ 250 റണ്‍സ് എന്ന റണ്‍മലയ്ക്ക് മുന്നില്‍ ചെന്നൈ പതറിയത് അവരുടെ ബൗളിംഗ് പ്ലാനുകളുടെ തകരാർ മൂലമാണെന്ന് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നടിച്ചു.
ഇംഗ്ലണ്ട് ഓള്‍റൗണ്ടർ ജാമി ഓവർട്ടണെ മരണ ഓവറുകളില്‍ പന്തെറിയിച്ച രീതിയെയാണ് അശ്വിൻ പ്രധാനമായും ലക്ഷ്യം വെച്ചത്. 'ജാമി ഓവർട്ടണ്‍ ആദ്യ രണ്ട് ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മികച്ച രീതിയില്‍ പന്തെറിയുകയായിരുന്നു. എന്നാല്‍ ഡെത്ത് ഓവറുകളില്‍ അദ്ദേഹത്തെക്കൊണ്ട് വൈഡ് യോർക്കറുകള്‍ എറിയിക്കാനാണ് ടീം ശ്രമിച്ചത്. യോർക്കർ അദ്ദേഹത്തിന്റെ കരുത്തല്ല. പത്താം ക്ലാസ്സുകാരനോട് എഞ്ചിനീയറിംഗിലെ ഫോറിയർ സീരീസ് (Fourier Series) ചോദ്യം ചോദിച്ചാല്‍ അവൻ എങ്ങനെ ഉത്തരം നല്‍കും? ഓവർട്ടന്റെ കരുത്തായ ഹാർഡ് ലെങ്തില്‍ പന്തെറിയിക്കുന്നതിന് പകരം അനാവശ്യ തന്ത്രങ്ങള്‍ മെനഞ്ഞത് തിരിച്ചടിയായി. ടിം ഡേവിഡ് അടിച്ച സിക്സർ എംജി റോഡിലേക്കാണ് പോയത്!' - അശ്വിൻ പരിഹസിച്ചു.
ഇത് കൂടാതെ ആർസിബി 250 റണ്‍സ് എടുത്തപ്പോള്‍ തന്നെ ചെന്നൈയുടെ തോല്‍വി ഉറപ്പായെന്ന് അശ്വിൻ പറഞ്ഞു. തുടക്കത്തില്‍ 30 റണ്‍സിന് 3 വിക്കറ്റ് നഷ്ടപ്പെട്ട ചെന്നൈയ്ക്ക് റുതുരാജ് ഗെയ്‌ക്‌വാദും സഞ്ജു സാംസണും വീണ്ടും പരാജയപ്പെട്ടത് തിരിച്ചടിയായി. 'ഒരവസരത്തില്‍ ചെന്നൈയ്ക്ക് അവസാന 6 ഓവറില്‍ 94 റണ്‍സ് മതിയായിരുന്നു. ചിന്നസ്വാമിയില്‍ വിക്കറ്റുകള്‍ കയ്യിലുണ്ടെങ്കില്‍ അത് സാധ്യമാണ്. പക്ഷേ മുൻനിര തകർന്നത് വിനയായി. എന്നെ നിയന്ത്രിക്കൂ, അല്ലെങ്കില്‍ ഞാൻ കൂടുതല്‍ പറഞ്ഞുപോകും,' അശ്വിൻ കൂട്ടിച്ചേർത്തു.
ആല്‍ബി മോർക്കല്‍, ബ്രാവോ തുടങ്ങിയ ഇതിഹാസ ഓള്‍റൗണ്ടർമാരുടെ പാരമ്പര്യമുള്ള ടീമാണ് സിഎസ്‌കെയെന്നും നിലവിലെ സാഹചര്യത്തില്‍ ജാമി ഓവർട്ടണ്‍ ടീമിലെ ആദ്യ പേരായിരിക്കണമെന്നും അശ്വിൻ നിരീക്ഷിച്ചു. കാമറൂണ്‍ ഗ്രീനിനെപ്പോലെയുള്ള വലിയ വിലയുള്ള താരങ്ങള്‍ ഒന്നും ചെയ്യുന്നില്ലെങ്കിലും ഓവർട്ടണ്‍ ബാറ്റിംഗിലെങ്കിലും പോരാടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ സൂപ്പർ കിങ്‌സ് ഇനി 5 ദിവസത്തെ വിശ്രമത്തിനൊടുവില്‍ തങ്ങളുടെ അടുത്ത പോരില്‍ ഡല്‍ഹിയെയും ശേഷം കൊല്‍ക്കത്തയെയും നേരിടും.

