പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയില്‍ നില്‍ക്കെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങളുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ രാഹുലിന് പങ്കുണ്ടെന്നും പത്താം തീയതിക്ക് ശേഷം ഇതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്നും ശോഭ ഭീഷണി മുഴക്കി. പീഡനക്കേസുകള്‍ ഒതുക്കിത്തീർക്കാൻ ഷാഫി പറമ്പില്‍ എംപി പണം നല്‍കിയെന്നും ഇതിന്റെ രേഖകള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരുമെന്നും അവർ അവകാശപ്പെട്ടു.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പല രഹസ്യങ്ങളും തന്റെ പക്കലുണ്ടെന്ന് ശോഭ പറഞ്ഞു. വികസനം പറഞ്ഞാണ് താൻ വോട്ട് ചോദിക്കുന്നതെങ്കിലും എതിരാളികളുടെ 'മുഖംമൂടി' താൻ വലിച്ചുകീറും. പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി എറണാകുളത്ത് നിന്ന് തന്നെ കാണാൻ വന്നിരുന്നുവെന്നും ആ പെണ്‍കുട്ടിയോട് ചില കാര്യങ്ങള്‍ താൻ പറഞ്ഞിട്ടുണ്ടെന്നും ശോഭ വെളിപ്പെടുത്തി. നിലവില്‍ ഈ വിഷയങ്ങള്‍ പുറത്തുപറയാത്തത് തിരഞ്ഞെടുപ്പ് കാലമായതിനാലാണ്. പത്താം തീയതിക്ക് ശേഷം കേരള രാഷ്ട്രീയം ശരിക്കുള്ള കളി കാണാൻ പോകുകയാണെന്നും പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് താങ്ങായി താൻ ഉണ്ടാകുമെന്നും അവർ പറഞ്ഞു.
ഇതിനോടകം തന്നെ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും തന്റെ കൈവശമുള്ള പരാതികളെല്ലാം ഫയലില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിചേർത്തു. ശോഭയുടെ ഈ പുതിയ വെളിപ്പെടുത്തലുകള്‍ പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഗോദയില്‍ വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

