ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനത്തു നിന്നുമുള്ള രാജി ഔദ്യോഗികമായി പ്രഖ്യാപിച്ച് സിദ്ധരാമയ്യ. ഇന്ന് രാവിലെ തന്റെ ഔദ്യോഗിക വസതിയില്‍ വെച്ച് നടന്ന പാർട്ടി എം.എല്‍.എമാരുടെ യോഗത്തിലാണ് സിദ്ധരാമയ്യ തന്റെ രാജി പ്രഖ്യാപനം നടത്തിയത്.
ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഹൈക്കമാൻഡിന്റെ നിർദ്ദേശപ്രകാരമാണ് താൻ പദവി ഒഴുയുന്നതെന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് മാറാൻ പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിദ്ധരാമയ്യ സഹപ്രവർത്തകരെ അറിയിച്ചു.
ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹം ഗവർണർ താവർചന്ദ് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി ഔദ്യോഗികമായി രാജി സമർപ്പിക്കും. വൈകാതെ തന്നെ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുന്നതാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈകമാൻഡുമായി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് സിദ്ധരാമയ്യയെ രാജ്യസഭയിലേക്ക് മാറ്റാനും ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനും തീരുമാനമായത്. സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയെ കർണാടക മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും ഹൈകമാൻഡ് തല യോഗത്തില്‍ ധാരണയായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ആവശ്യപ്രകാരമാണ് താൻ പദവി ഒഴുയുന്നതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ രണ്ടുതവണ മുഖ്യമന്ത്രിയാക്കാൻ പിന്തുണച്ച രാഹുല്‍ ഗാന്ധിയോട് കടപ്പാടുണ്ടെന്നും ഹൈക്കമാൻഡിന് നല്‍കിയ വാക്ക് പാലിക്കുമെന്നും അദ്ദേഹം എം.എല്‍.എമാരോട് പറഞ്ഞു.

