ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളർമാരുടെ പട്ടിക എടുത്താല്‍ പലരും മറന്നുപോകുന്ന പേരാണ് സന്ദീപ് ശർമ്മയുടേത്.
എന്നാല്‍ ക്രിക്കറ്റ് ലോകത്തെ വമ്പൻ സ്രാവുകളെ വലയിലാക്കുന്നതില്‍ സന്ദീപിനോളം മിടുക്കുള്ളവർ ചുരുക്കമാണ്. വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, ക്രിസ് ഗെയ്ല്‍ തുടങ്ങിയ ബാറ്റിംഗ് ഇതിഹാസങ്ങള്‍ക്കെതിരെയുള്ള സന്ദീപിന്റെ കണക്കുകള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്.
ഐപിഎല്ലില്‍ ലോകം കണ്ട ഏറ്റവും മികച്ച ബാറ്ററായ വിരാട് കോഹ്‌ലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ റെക്കോർഡ് സന്ദീപ് ശർമ്മയുടെ പേരിലാണ്. ഇതുവരെ 7 തവണയാണ് സന്ദീപ് കോഹ്‌ലിയെ പവലിയനിലേക്ക് അയച്ചത്. സ്വിംഗ് ബോളുകള്‍ കൊണ്ട് കോഹ്‌ലിയെ കുഴപ്പിക്കുന്ന സന്ദീപിന്റെ ശൈലി എന്നും ശ്രദ്ധേയമാണ്.
6 തവണയാണ് രോഹിത് സന്ദീപിന് മുന്നില്‍ അടിയറവ് പറഞ്ഞത്. 'യൂണിവേഴ്‌സ് ബോസ്' എന്നറിയപ്പെടുന്ന ക്രിസ് ഗെയ്‌ലിനെ 4 തവണ പുറത്താക്കാനും സന്ദീപിന് സാധിച്ചു. ഗെയ്‌ലിനെപ്പോലൊരു പവർ ഹിറ്ററെ ഇത്രയധികം തവണ പുറത്താക്കുക എന്നത് നിസ്സാരമായ കാര്യമല്ല.
140 കിലോമീറ്ററിന് മുകളില്‍ വേഗതയില്ലെങ്കിലും പന്ത് രണ്ട് വശങ്ങളിലേക്കും സ്വിംഗ് ചെയ്യിക്കാനുള്ള സന്ദീപിന്റെ കഴിവിനെ ലോകോത്തര ബാറ്റർമാർ പോലും ഭയപ്പെടുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഇക്കണോമി റേറ്റുള്ള ബൗളർമാരില്‍ ഒരാളായിട്ടും ഇന്ത്യൻ ടീമിലോ ഐപിഎല്‍ ലേലത്തിലോ പലപ്പോഴും സന്ദീപ് അർഹിച്ച പരിഗണന ലഭിക്കാതെ പോകുന്നുവെന്നാണ് ആരാധകരുടെ പക്ഷം.

