രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസം പകർന്നുകൊണ്ട് പെട്രോള്‍, ഡീസല്‍ വില ഉടൻ കുറഞ്ഞേക്കുമെന്ന് സൂചന. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പായി എണ്ണക്കമ്പനികള്‍ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനം എടുത്തേക്കും.
വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് തന്നെ ജനങ്ങള്‍ക്ക് അനുകൂലമായ ഈ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത കല്‍പ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവും ഏഷ്യൻ വിപണിക്കായി സൗദി അറേബ്യ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ കുറവ് വരുത്തിയതുമാണ് രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര സർക്കാരിനെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയർന്നപ്പോഴാണ് രാജ്യത്തും ഇന്ധനവില വർദ്ധിപ്പിച്ചത്. ഏകദേശം എട്ട് രൂപയോളമാണ് അന്ന് രാജ്യത്ത് വില വർദ്ധിച്ചത്. എന്നാല്‍ പിന്നീട് വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടായി. മുൻപ് ബാരലിന് 120 ഡോളർ വരെ ഉയർന്നിരുന്ന ക്രൂഡ് ഓയില്‍ വില പിന്നീട് 110 ഡോളറായും, നിലവില്‍ അത് ഏകദേശം 70 ഡോളറായും താണിരിക്കുകയാണ്. ഇതിലും കുറഞ്ഞ നിരക്കില്‍ ഇന്ത്യക്ക് എണ്ണ ലഭ്യമാക്കാനുള്ള പ്രത്യേക കരാറുകളും നിലവിലുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇത്രയും വലിയ വിലക്കുറവുണ്ടായിട്ടും ഇന്ത്യയില്‍ ഉയർന്ന നിരക്കില്‍ത്തന്നെ ഇന്ധന വില്‍പ്പന തുടരുന്നതിനാല്‍ എണ്ണക്കമ്പനികളുടെ നഷ്ടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
നേരത്തെ എഴുപത്തയ്യായിരം കോടി രൂപയായിരുന്ന കമ്പനികളുടെ മൊത്തം നഷ്ടം ഇപ്പോള്‍ അമ്പതിനായിരം കോടിയായി ചുരുങ്ങി എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. നിലവിലെ ഈ സാഹചര്യം ഒരു പത്ത് ദിവസമെങ്കിലും തുടർന്നുപോയാല്‍ കമ്പനികള്‍ക്ക് തങ്ങളുടെ നഷ്ടം പൂർണ്ണമായും നികത്താൻ കഴിയും. അതിനുശേഷമായിരിക്കും വില കുറച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വരിക.

