ഇസ്ലാമാബാദ് : യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടതിന് പിന്നാലെ യുഎഇക്കെതിരെ പരസ്യ വിമർശനവും പരിഹാസവുമായി പാകിസ്താൻ.
ഇന്ത്യയുമായുള്ള യുഎഇയുടെ സൗഹൃദത്തെ കുറ്റപ്പെടുത്തി കൊണ്ടാണ് പാകിസ്താൻ വിമർശനമുന്നയിച്ചത്. യുഎഇ ഭാവിയില്‍ അഖണ്ഡ ഭാരതത്തിന്റെ ഭാഗമാകും എന്ന് പാകിസ്താൻ പരിഹസിച്ചു.
യുഎഇ ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയി മൂലം ദാരിദ്ര്യത്തില്‍ ആണെന്നും, അതുകൊണ്ടാണ് അവർ പണം തിരികെ ചോദിക്കുന്നതെന്നും പാക് സെനറ്റർ മുഷാഹിദ് ഹുസൈൻ സയ്യിദ് സൂചിപ്പിച്ചു. യമനിലെയും സുഡാനിലെയും യുദ്ധങ്ങളില്‍ ഇടപെട്ടത് യുഎഇയുടെ ഖജനാവ് കാലിയാക്കിയെന്നും അദ്ദേഹം പരിഹസിച്ചു. യുഎഇയിലെ ആകെ ജനസംഖ്യ 10 ദശലക്ഷമാണ്. അതില്‍ 4.3 ദശലക്ഷം പേരും ഇന്ത്യക്കാരാണ്. അവരുമായുള്ള സൗഹൃദം നിങ്ങളെ അഖണ്ഡ ഭാരതത്തിന്റെ ഭാഗമാക്കും എന്നും പാകിസ്താൻ സെനറ്റർ പരിഹസിച്ചു.
3.5 ബില്യണ്‍ യുഎസ് ഡോളർ പാകിസ്താൻ യുഎഇയില്‍ നിന്നും വായ്പ എടുത്തിരുന്നത്. ഏപ്രില്‍ മാസത്തിനകം വായ്പയെടുത്ത മുഴുവൻ തുകയും തിരികെ നല്‍കണമെന്നാണ് യുഎഇ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണയായി ഇത്തരം വായ്പകള്‍ തിരിച്ചടയ്ക്കാൻ ഗള്‍ഫ് രാജ്യങ്ങള്‍ പാകിസ്താന് കൂടുതല്‍ സമയം അനുവദിക്കാറുണ്ട് . എന്നാല്‍ ഇത്തവണ കാലാവധി നീട്ടാൻ യുഎഇ വിസമ്മതിക്കുകയായിരുന്നു.

