പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ അട്ടിമറി വിജയത്തിന് പിന്നില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വന്‍തോതില്‍ പേരുകള്‍ വെട്ടിമാറ്റിയത് സ്വാധീനിച്ചതായി റിപ്പോര്‍ട്ട്.
ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'സ്‌ക്രോള്‍' ആണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടത്. ബി.ജെ.പി വിജയിച്ച നൂറിലധികം സീറ്റുകളില്‍ അവര്‍ക്ക് ലഭിച്ച ഭൂരിപക്ഷം, അവിടെ നിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്ഥാനത്തെ എസ്‌ഐആര്‍ നടപടികളിലൂടെ ഏകദേശം 90 ലക്ഷത്തിലധികം പേരുകളാണ് ഒഴിവാക്കപ്പെട്ടത്. ഇത് സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ 12 ശതമാനത്തോളം വരും. ബി.ജെ.പി വിജയിച്ച 105 സീറ്റുകളില്‍ അവരുടെ വിജയഭൂരിപക്ഷം അവിടെ നിന്ന് ഒഴിവാക്കപ്പെട്ട വോട്ടുകളുടെ എണ്ണത്തേക്കാള്‍ വളരെ ചെറുതാണ്. ഇതില്‍ 86 സീറ്റുകള്‍ തൃണമൂലില്‍ നിന്ന് ബി.ജെ.പി പിടിച്ചതാണ്.
അതേസമയം വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിനെതിരെ ഏകദേശം 27 ലക്ഷം പേര്‍ നല്‍കിയ അപ്പീലുകള്‍ ഇപ്പോഴും ട്രൈബ്യൂണലിന്റെ പരിഗണനയിലാണ്.
2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്‍ഡസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 9,000 വോട്ടിന് മുന്നിലായിരുന്ന ഇവിടെ, 7,515 വോട്ടര്‍മാരെ ഒഴിവാക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 900 വോട്ടിന് വിജയിച്ചു. ജാദവ്പൂരില്‍ പട്ടികയില്‍ നിന്ന് 56,000 പേരെ നീക്കം ചെയ്തു. എന്നാല്‍ ഇപ്പോള്‍ ബി.ജെ.പിയുടെ വിജയഭൂരിപക്ഷം 27,716 വോട്ടുകള്‍ മാത്രമാണ്.
ആകെ സീറ്റുകള്‍: 294
ബി.ജെ.പി: 207 സീറ്റുകള്‍
തൃണമൂല്‍ കോണ്‍ഗ്രസ്: 80 സീറ്റുകള്‍
2021-ല്‍ 212 സീറ്റുകളുമായി അധികാരത്തിലേറിയ മമതയ്ക്ക് ഇത്തവണത്തെ ഫലം വലിയ തിരിച്ചടിയാണ് നല്‍കിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിച്ചുവെന്ന മമതയുടെ ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ റിപ്പോര്‍ട്ട്.
അതേസമയം വിജയത്തിന് പിന്നാലെ ബംഗാളില്‍ വ്യാപക അക്രമങ്ങള്‍ തുടരുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസുകളും അനുഭാവിയായവരുടെ കടകളും ബി.ജെ.പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

