ബ്രിട്ടീഷ് റോയല്‍ എയർഫോഴ്സ് (RAF) സേവനത്തില്‍ നിന്ന് വിരമിച്ച ഒമ്പത് സെപെകാറ്റ് ജാഗ്വാർ (SEPECAT Jaguar) യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) കൈമാറിയതായി യുകെ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇന്ത്യയുടെ പഴക്കമേറിയ ജാഗ്വാർ വിമാനങ്ങളുടെ പ്രവർത്തനക്ഷമത നിലനിർത്താൻ ഈ കൈമാറ്റം വലിയ സഹായമാകും. അഞ്ച് ജി.ആർ.1 സ്ട്രൈക്ക് വേരിയന്റുകളും നാല് ടി.2 ട്വിൻ-സീറ്റ് ട്രെയിനർ വിമാനങ്ങളുമാണ് ഇന്ത്യയ്ക്ക് നല്‍കിയിട്ടുള്ളത്.
ബ്രിട്ടീഷ് തുറമുഖത്ത് സംരക്ഷണ കവചങ്ങളില്‍ പൊതിഞ്ഞ് ഇന്ത്യയിലേക്കുള്ള കയറ്റുമതിക്കായി കാത്തുകിടക്കുന്ന ജാഗ്വാർ വിമാനങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ജൂണില്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ 3ന് ബ്രിട്ടീഷ് പാർലമെന്റില്‍ പ്രതിരോധ മന്ത്രി ലൂക്ക് പൊള്ളാർഡ് ഇത് സംബന്ധിച്ച സ്ഥിരീകരണം നല്‍കിയത്.
ലോകത്ത് നിലവില്‍ ജാഗ്വാർ വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഏക രാജ്യം ഇന്ത്യയാണ്.
വ്യോമസേനയില്‍ 'ശംഷേർ' എന്നറിയപ്പെടുന്ന ഈ വിമാനങ്ങളുടെ ഉത്പാദനം വർഷങ്ങള്‍ക്ക് മുൻപ് നിർത്തിയതിനാല്‍, സ്പെയർ പാർട്സുകള്‍ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയാണ്. പുതിയതായി ലഭിച്ച വിമാനങ്ങള്‍ നേരിട്ട് പറത്താൻ ഉപയോഗിക്കില്ലെങ്കിലും, ഇവയുടെ ലാൻഡിംഗ് ഗിയറുകള്‍, ഹൈഡ്രോളിക് സിസ്റ്റങ്ങള്‍, കോക്ക്പിറ്റ് ഉപകരണങ്ങള്‍ എന്നിവ മറ്റ് ഇന്ത്യൻ ജാഗ്വാർ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കും.
ബ്രിട്ടന്റെ പക്കല്‍ ഇനിയും 42 ജാഗ്വാർ വിമാനങ്ങള്‍ കൂടി സൂക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍, വരും വർഷങ്ങളിലും ഇന്ത്യയ്ക്ക് ആവശ്യമായ സാങ്കേതിക പിന്തുണ ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുമുൻപ് ഫ്രാൻസും ഒമാനും തങ്ങളുടെ പക്കലുണ്ടായിരുന്ന വിരമിച്ച ജാഗ്വാർ വിമാനങ്ങളും സ്പെയർ പാർട്സുകളും ഇന്ത്യയ്ക്ക് കൈമാറിയിരുന്നു.
The UK Defense Ministry officially confirms the transfer of 9 retired SEPECAT Jaguar fighter jets to the Indian Air Force to support its fleet with critical spare parts.

