വ്യത്യസ്തമായ ആശയങ്ങള്‍ക്ക് പേരുകേട്ട ജപ്പാൻ കടുത്ത ചൂടില്‍ നിന്ന് ആശ്വാസം നേടാനായി 'ഹ്യൂമൻ ഫ്രിഡ്ജ്' എന്ന പേരില്‍ പുതിയൊരു വ്യക്തിഗത കൂളിംഗ് ബൂത്ത് അവതരിപ്പിച്ചു.
പ്രമുഖ വ്യവസായിയായ ഹർഷ് ഗോയങ്കയാണ് ജപ്പാനിലെ ഈ വിചിത്രമായ കണ്ടുപിടുത്തത്തിന്റെ വീഡിയോ എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്. 'ഡൊ ഹീമോണ്‍ ബോക്സ്' (Do Hiemon Box) എന്ന് വിളിക്കപ്പെടുന്ന ഈ വാക്ക്-ഇൻ ബൂത്ത് 15 ഡിഗ്രി സെല്‍ഷ്യസ് താപനില നിലനിർത്തുകയും, 5 ഡിഗ്രി സെല്‍ഷ്യസ് തണുത്ത കാറ്റ് നേരിട്ട് തലയിലും കഴുത്തിലും പുറത്തും അടിച്ച് ചുരുങ്ങിയ മിനിറ്റുകള്‍ക്കുള്ളില്‍ ശരീര താപനില കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഫാക്ടറികളിലും നിർമ്മാണ സൈറ്റുകളിലും മറ്റും ജോലി ചെയ്യുന്നവർക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ വാട്ടർപ്രൂഫ് ബൂത്തുകള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളിലും സ്ഥാപിക്കണമെന്ന അഭിപ്രായവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ എത്രത്തോളം പ്രായോഗികമാണെന്ന കാര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചകളാണ് നടക്കുന്നത്. ചിലർ ഇതിന്റെ ചിലവുകളെയും ജനസംഖ്യാ കണക്കുകളെയും ചോദ്യം ചെയ്യുമ്പോള്‍, കൂടുതല്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതാണ് കൂടുതല്‍ സുസ്ഥിരമായ പരിഹാരമെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും ജപ്പാന്റെ ഈ പുതിയ 'ഹ്യൂമൻ റഫ്രിജറേറ്റർ' സംബന്ധിച്ച ചർച്ചകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
Industrialist Harsh Goenka shared a video of Japan's viral 'Human Refrigerator' (Do Hiemon Box), sparking online debate about whether walk-in cooling booths could work in India.

