ഇന്ത്യ ഏറ്റവും പരമ്പരാഗത ജോലികള്‍ പോലും ഡിജിറ്റൈസ് ചെയ്യുകയാണെന്നും ഇത് വലിയ മാറ്റത്തിന്റെ സൂചനയാണെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര.
കേരളത്തിലെ തെങ്ങുകയറ്റ മേഖലയില്‍ സാങ്കേതികവിദ്യ കൊണ്ടുവന്ന മാറ്റം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നഗരങ്ങളില്‍ ടാക്സി ബുക്ക് ചെയ്യുന്നതുപോലെ ലളിതമായി ഇന്ന് കേരളത്തില്‍ തെങ്ങുകയറ്റക്കാരെയും വിളിക്കാമെന്നത് അത്ഭുതകരമായ മാറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിളില്‍ വന്നിറങ്ങി, പ്രത്യേക പരിശീലനം സിദ്ധിച്ച തൊഴിലാളികള്‍ തെങ്ങില്‍ കയറുന്ന വീഡിയോയും അദ്ദേഹം പങ്കുവെച്ചു. ഇന്ത്യയുടെ സേവന മേഖല ഇനി ഐടി കയറ്റുമതിയില്‍ മാത്രം ഒതുങ്ങില്ലെന്നും, ഏറ്റവും സാധാരണമായ പ്രാദേശിക തൊഴിലുകള്‍ പോലും ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം തന്റെ എക്സ് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഢില്‍ നിന്നുള്ള ഒരു യുവാവ് കേരളത്തിലെ തെങ്ങുകളില്‍ കയറുന്നത് ഇന്ത്യയുടെ സാമൂഹികവും സാമ്പത്തികവുമായ ഒത്തുചേരലിന്റെ അടയാളമാണെന്ന് ആനന്ദ് മഹീന്ദ്ര നിരീക്ഷിച്ചു. പഴയകാലത്ത് ഉത്തരേന്ത്യയില്‍ നിന്നുള്ളവർ ഖനികളിലും ഫാക്ടറികളിലുമാണ് ജോലി തേടി പോയിരുന്നതെങ്കില്‍, ഇന്ന് അവർ ആപ്പുകളുടെ സഹായത്തോടെ പ്രാദേശിക സേവന മേഖലകളിലേക്ക് എത്തുന്നു. ഈ തൊഴില്‍ കുടിയേറ്റം കേവലം വരുമാന മാർഗ്ഗം മാത്രമല്ല, മറിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പുതിയ നാട്ടില്‍ മാന്യമായ പരിഗണനയും തൊഴില്‍ സുരക്ഷയും ഉറപ്പാക്കുന്ന രീതിയിലേക്ക് വളർന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

