ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയപാതയില്‍ ഗതാഗതം പൂർണമായി തടസപ്പെട്ടു.
250 കിലോമീറ്റർ ദൈർഘ്യമുള്ള തന്ത്രപ്രധാനമായ പാതയില്‍ ഉധംപുരിലെ ദേവാല്‍ മേഖലയിലാണ് തിങ്കളാഴ്ച പുലർച്ചയോടെ വൻ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് ഉധംപുരിനും ബേനിഹാളിനും ഇടയിലായി 1,700ഓളം ചരക്കുലോറികളും നിരവധി വാഹനങ്ങളും കുടുങ്ങി.
മണ്ണിടിച്ചിലിനു പുറമേ ദോഡ ജില്ലയിലെ പ്രധാനപാലത്തില്‍ വിള്ളലുകള്‍ കണ്ടതിനെ തുടർന്ന് സൂരക്ഷപരിശോധനകളുടെ ഭാഗമായി് ഇതുവഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചിരിക്കുകയാണ്. പാതയിലെ മണ്ണും അവശിഷ്ടങ്ങളും ദേശീയ പാതാ അഥോറിറ്റിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്യുകയാണ്.
നിലവില്‍ പാതയുടെ ഒരുവശത്തുകൂടി ഘട്ടംഘട്ടമായി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെന്നു പോലീസ് അറിയിച്ചു. റോഡിന്റെ നവീകരണം പൂർത്തിയാകുന്നതുവരെ ജമ്മുവില്‍നിന്ന് ശ്രീനഗർ, ദോഡ, രാംബൻ, പട്നിടോപ്പ് ഭാഗങ്ങളിലേക്കു വാഹനങ്ങളൊന്നും കടത്തിവിടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

