ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികചൂഷണവും അതിക്രമങ്ങളുമടങ്ങിയ ഉള്ളടക്കങ്ങളെക്കുറിച്ചുള്ള വിവരം സമൂഹമാധ്യമങ്ങള്‍ അധികൃതരെ അറിയിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കണമെന്ന ഹർജിയില്‍ കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടി സുപ്രീംകോടതി.
2012ലെ പോക്സോ നിയമപ്രകാരവും അതിലെ ചട്ടങ്ങള്‍ പ്രകാരവും കുട്ടികള്‍ക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങള്‍ പോലീസിനെ അറിയിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് ബാധ്യതയുണ്ടെന്ന് 2024 സെപ്റ്റംബറിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്നു ചൂണ്ടിക്കാട്ടി ജസ്റ്റ് റൈറ്റ്സ് ഫോർ ചില്‍ഡ്രൻ അലയൻസ് എന്ന സംഘടനയാണു സുപ്രീംകോടതിയെ സമീപിച്ചത്.
നിയമപരമായ ഇത്തരം മുൻകരുതലുകള്‍ പാലിക്കാത്ത ഇടനിലക്കാർക്ക് ഐടി നിയമത്തിലെ സെക്ഷൻ 79 നല്‍കുന്ന സംരക്ഷണം ലഭിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി.
വിഷയം പരിഗണിച്ച ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ചാണ് വിഷയത്തില്‍ കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയത്.

