മങ്കരി: മാസങ്ങളോളം നിണ്ട ജയില്‍വാസത്തിനും വർഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിനുമൊടുവില്‍ മൂന്ന് മീറ്റർ വീതിയിലൊരു ആംബുലൻസ് റോഡ് .
രാമങ്കരി മഠത്തിപ്പറന്പ് ലക്ഷംവീട് കോളനി നിവാസികളെ സംബന്ധിച്ചിടത്തോളം ഇതൊരു അഭിമാനനേട്ടം കൂടിയാണ്. വർഷങ്ങള്‍ക്കു മുന്പ് രാമങ്കരി, ചന്പക്കുളം കൃഷിഭവനുകള്‍ക്ക് കീഴിലായി രണ്ടുവലിയ പാടശേഖരങ്ങള്‍ക്കു നടുവിലായി ഈ കോളനി സ്ഥാപിക്കുന്നത് അന്നത്തെ സർക്കാർ കൊണ്ടുവന്ന ലക്ഷംവീട് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു .
സ്വന്തമായി വീടും സ്ഥലവുമില്ലാതെ വിവിധ പ്രദേശങ്ങളിലായി കഴിഞ്ഞിരുന്ന 40ഓളം കുടുംബങ്ങളെയാണ് അന്ന് ഇങ്ങോട്ടേക്കു മാറ്റി പാർപ്പിക്കുന്നത്. പക്ഷേ ഇവിടെ ഇവർക്ക് കഴിയുവാൻ ആവശ്യമായ ഒരു സാഹചര്യവും ഒരുക്കിയിരുന്നില്ല . അതുകൊണ്ട് തന്നെ പാടത്ത് കൃഷിയില്ലാത്ത സമയത്ത് ഇവിടേക്കൊന്ന് എത്തണമെങ്കില്‍ ഇരുനൂറ് മീറ്ററിലേറെ മുട്ടറ്റം വരെ വരുന്ന വെള്ളത്തിലൂടെ നീന്തണമായിരുന്നു.
കാലങ്ങളായുള്ള ദുരിതം, ജീവിതം തന്നെ മടുക്കുന്നതിന് കാരണമായി. ഇതോടെ ഒരു നാള്‍ രാത്രിയില്‍ ഇവിടേക്ക് വഴി വെട്ടാൻ ശ്രമിക്കുകയും അത് വലിയ കേസാവുകയും ചെയ്തു. ഇതോടെ ആഴ്ചകളോളം ജാമ്യം പോലും ലഭിക്കാതെ ജയിലില്‍ കിടക്കേണ്ടി വന്നെന്ന് മാത്രമല്ല പലടേയും ജീവിതം തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയില്‍ വരെ കാര്യങ്ങളെത്തി.
വർഷങ്ങളായി എല്ലാ മാസവും കുറഞ്ഞത് രണ്ടു തവണയെങ്കിലും കോടതി കയറി ഇറങ്ങിവന്നിരുന്നതിനിടെ അടുത്തിടെ ഒത്തുതീർപ്പിലെത്താൻ ധാരണയായി. ഇതോടെ ഇവരുടെ ജീവിതത്തില്‍ പ്രതീക്ഷകള്‍ വീണ്ടും നിറഞ്ഞു. പിന്നെ ആരുടെയും സഹായത്തിനു കാത്തു നില്ക്കാതെ തനിച്ച് മൂന്ന് മീറ്റർ വീതിയില്‍ ആന്പുലൻസ് റോഡ് ഇവർ നിർമിക്കുകയായിരുന്നു.
നല്ലൊരു വഴിയില്ലാതിരുന്നതിൻ്റെ പേരില്‍ തങ്ങളുടെ ഉറ്റവരായ പലരുടെയും ജീവൻ പോലും നഷ്ടപ്പെട്ട നിരവധി സംഭവങ്ങള്‍ ഇവർക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇനി അങ്ങനെയൊരു കാലം ആവർത്തിക്കപ്പെടില്ലല്ലോ എന്നോർക്കുന്പോള്‍ ഇവരുടെ മനസില്‍ നിറയുന്നത് എന്തെന്നില്ലാത്തൊരു സന്തോഷമാണന്നു തന്നെ പറയാം.

