തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO), ഉപഭോക്താക്കള്‍ക്കായി 'EPFO 3.0' എന്ന പേരില്‍ വലിയൊരു ഡിജിറ്റല്‍ നവീകരണത്തിന് ഒരുങ്ങുകയാണ്.
പേപ്പർ രഹിതമായ ഇടപാടുകളും വേഗത്തിലുള്ള പണം പിൻവലിക്കലും ലക്ഷ്യമിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കാലതാമസം കുറയും
ഈ പുതിയ സംവിധാനത്തില്‍ യുപിഐ (UPI), യുപിഐ അധിഷ്ഠിത എടിഎമ്മുകള്‍ എന്നിവ വഴി പി.എഫ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാൻ സാധിക്കും. ഇതോടെ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിലെ കാലതാമസവും കടലാസ് ജോലികളും ഗണ്യമായി കുറയും. പി.എഫ് തുകയുടെ 100 ശതമാനം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർ പുതിയ നിയമങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഒരു നിശ്ചിത സമയത്ത് അക്കൗണ്ടിലുള്ള തുകയുടെ 50 മുതല്‍ 75 ശതമാനം വരെ മാത്രമേ അംഗങ്ങള്‍ക്ക് പിൻവലിക്കാൻ സാധിക്കൂ. അക്കൗണ്ടിലെ ആകെ നിക്ഷേപത്തിന്റെ കുറഞ്ഞത് 25 ശതമാനം തുക എപ്പോഴും നിർബന്ധമായും അക്കൗണ്ടില്‍ നിലനിർത്തേണ്ടതുണ്ട്. അതായത്, നിലവിലെ നിയമം അനുസരിച്ച് മുഴുവൻ തുകയും (100%) പിൻവലിക്കാൻ സാധിക്കില്ല.
യുപിഐ പിൻ
അതേസമയം, അടിയന്തര ആവശ്യങ്ങള്‍ക്കുള്ള 'ഓട്ടോ സെറ്റില്‍മെന്റ്' (Auto-settlement) പരിധിയില്‍ വലിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്. വിവാഹം, വിദ്യാഭ്യാസം, മെഡിക്കല്‍ ചികിത്സ, വീട് നിർമ്മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി മുൻപ് ഒരു ലക്ഷം രൂപ വരെയാണ് പെട്ടെന്ന് ലഭിച്ചിരുന്നതെങ്കില്‍, പുതിയ നിയമം വഴി ഇത് 5 ലക്ഷം രൂപയായി ഉയർത്തി. അപേക്ഷ നല്‍കി മൂന്ന് ദിവസത്തിനുള്ളില്‍ ഈ തുക അക്കൗണ്ടിലെത്തും.
പദ്ധതിയുടെ പരീക്ഷണങ്ങള്‍ (Testing) പൂർത്തിയായതായും ഉടൻ തന്നെ ഇത് രാജ്യവ്യാപകമായി ലഭ്യമാകുമെന്നും കേന്ദ്ര തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി. ലിങ്ക് ചെയ്ത യുപിഐ പിൻ ഉപയോഗിച്ച് സുരക്ഷിതമായ രീതിയിലായിരിക്കും ഈ ഇടപാടുകള്‍ നടക്കുക. ഏകദേശം ഏഴ് കോടിയിലധികം പി.എഫ് വരിക്കാർക്ക് ഈ പുതിയ മാറ്റങ്ങള്‍ ഗുണകരമാകും.

