ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില വർദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വർദ്ധന രേഖപ്പെടുത്തി.
കഴിഞ്ഞ 10 ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ വില വർദ്ധനയാണിത്. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വർദ്ധിപ്പിച്ചത്. മെയ് 15 മുതല്‍ ഇതുവരെയുള്ള കണക്കനുസരിച്ച് പെട്രോള്‍, ഡീസല്‍ വിലയില്‍ ഏകദേശം 7.5 രൂപയുടെ വർദ്ധനയാണ് ആകെ ഉണ്ടായത്.
സിഎൻജിക്കും വര്‍ധന
പശ്ചിമേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങളും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസങ്ങളും മൂലം അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയർന്നതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. കൂടാതെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച ഇറക്കുമതി ചെലവ് വർദ്ധിപ്പിച്ചു. നിലവിലെ വർദ്ധനക്ക് ശേഷവും പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് 13 രൂപയും വീതം നഷ്ടത്തിലാണ് തങ്ങള്‍ പ്രവർത്തിക്കുന്നതെന്ന് എണ്ണക്കമ്പനികള്‍ സൂചിപ്പിക്കുന്നു. ഇന്ധന വിലയ്ക്കൊപ്പം സിഎൻജി (CNG) വിലയും മെയ് 15 മുതല്‍ കിലോയ്ക്ക് 4 രൂപ വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
പുതിയ മാറ്റത്തോടെ ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 100 രൂപ കടന്ന് 102.12 രൂപയായി. ഡീസല്‍ വില 95.20 രൂപയായും ഉയർന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയുമാണ് വില. മറ്റ് മെട്രോ നഗരങ്ങളിലും വില കുതിച്ചുയർന്നു; മുംബൈയില്‍ പെട്രോള്‍ വില 111.21 രൂപയും കൊല്‍ക്കത്തയില്‍ 113.51 രൂപയുമാണ്. ചെന്നൈയില്‍ പെട്രോളിന് 107.77 രൂപയും ഡീസലിന് 99.55 രൂപയുമായി.

