Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോളേജ് ഫെസ്റ്റിനിടെ സംഘര്‍ഷം; വിദ്യാര്‍ഥിക്ക് ഇടിവളകൊണ്ട് ക്രൂരമര്‍ദനം; കണ്ണിന്‍റെ കാഴ്ച്ച നഷ്ടപ്പെട്ടു

കോളേജ് ഫെസ്റ്റിനിടെ സംഘര്‍ഷം; വിദ്യാര്‍ഥിക്ക് ഇടിവളകൊണ്ട് ക്രൂരമര്‍ദനം; കണ്ണിന്‍റെ കാഴ്ച്ച നഷ്ടപ്പെട്ടു

തിരുവനന്തപുരം: വെഞ്ഞാറമൂട് മുസ്‌ലിം അസോസിയേഷൻ എന്‍ജിനീയറിങ് കോളജ് ഫെസ്റ്റിനിടെ വിദ്യാർഥിക്ക് ക്രൂരമർദനം. രണ്ടാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ ചേങ്കോട്ടുകോണം സ്വദേശി അല്‍ അമീന് ഗുരുതരമായി പരുക്കേറ്റു.

ഇടിവള കൊണ്ട് മുഖത്തിടിച്ചതിനെ തുടർന്ന് വിദ്യാർഥിയുടെ ഇടത് കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. റെറ്റിനയും കോർണിയയും തകർന്ന വിദ്യാർഥിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലേക്ക് മാറ്റും.

മദ്യപസംഘമാണ് ആക്രമണം നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു. ശിവജിത്ത്, നിതിൻ, കാശിനാഥ് എന്നിവരുള്‍പ്പെടെ ഏഴ് പേർക്കെതിരെ വെഞ്ഞാറമ്മൂട് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ മർദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പ്രതികളെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അടിപിടി കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങിയവരാണ് കോളേജില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതെന്ന് അല്‍ അമീന്‍റെ സഹോദരൻ അജ്മല്‍ വ്യക്തമാക്കി. വെഞ്ഞാറമൂട് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന എംക്യു ബ്രദേഴ്സ് എന്ന ഗുണ്ടാസംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സഹോദരന്‍ ആരോപിച്ചു. കത്തി അടക്കമുള്ള ആയുധങ്ങളുമായാണ് ഇവർ ക്യാംപസില്‍ എത്തിയതെന്നും സഹോദരന്‍ പറഞ്ഞു. മറ്റ് ചില വിദ്യാർഥികള്‍ക്കും മർദനത്തില്‍ പരുക്കേറ്റിട്ടുണ്ട്.

കോളേജ് ഫെസ്റ്റ് നടക്കുന്ന സമയത്ത് ക്യാംപസില്‍ സുരക്ഷാ ക്രമീകരണങ്ങളോ പോലീസിന്‍റെ സാന്നിധ്യമോ ഉണ്ടായിരുന്നില്ല. പുറത്തുനിന്നുള്ള ആളുകള്‍ ക്യാംപസില്‍ പ്രവേശിക്കുന്നത് തടയാൻ കോളേജ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala