Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നവീൻ ബാബു കേസില്‍ നിര്‍ണ്ണായക നീക്കം; കേസ് സിബിഐക്ക്

നവീൻ ബാബു കേസില്‍ നിര്‍ണ്ണായക നീക്കം; കേസ് സിബിഐക്ക്

ണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.

ഇതുസംബന്ധിച്ച്‌ വിജ്ഞാപനം സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.

കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രി വിഡി സതീശനെ കണ്ടിരുന്നു. പൊലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. യുഡിഎഫ് സർക്കാർ സിബിഐയ്ക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസില്‍ പി പി ദിവ്യയാണ് ഏക പ്രതി.

13 സാക്ഷികളെ പുതുതായി ചേർത്ത നവീൻ ബാബു കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമർപ്പിച്ചിരുന്നു. ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ളവരെയാണ് സാക്ഷിപ്പട്ടികയില്‍ പുതുതായി ചേർത്തിരിക്കുന്നത്. എഡിഎമ്മിന്റെ ക്വാർട്ടേഴ്‌സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂർണഭാഗവും ഹാജരാക്കി. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു.

നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹർജിയിലാണ് കണ്ണൂർ ടൗണ്‍ പൊലീസ് തുടരന്വേഷണം നടത്തി വിചാരണക്കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചത്. എഡിഎം നവീൻ ബാബുവിനെതിരെ ഉയർന്ന പരാതിയില്‍ വിജിലൻസ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ കോടതിയെ സമീപിച്ചത്. 2024 ഒക്ടോബർ 15ന് പുലർച്ചെയാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala