Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്കൂളില്‍ പോകാനൊരുങ്ങിനിന്ന മക്കള്‍ കണ്ടത് ചോരയില്‍കുളിച്ച അമ്മയുടെ മൃതദേഹം: പൊലീസിനെ അറിയിച്ചത് മൂത്തമകൻ

സ്കൂളില്‍ പോകാനൊരുങ്ങിനിന്ന മക്കള്‍ കണ്ടത് ചോരയില്‍കുളിച്ച അമ്മയുടെ മൃതദേഹം: പൊലീസിനെ അറിയിച്ചത് മൂത്തമകൻ

പിതാവുമായി പിണങ്ങി വീടുവിട്ടു പോയ അമ്മ ഇന്നലെ തിരിച്ചെത്തിയതിനെ തുടര്‍ന്ന് ഇന്നു മുതല്‍ സ്‌കൂളില്‍ പോകാന്‍ ഒരുങ്ങിയിരിക്കുകയായിരുന്നു നാലു മക്കളും.

എന്നാല്‍ ഇന്നു പുലര്‍ച്ചെ അവര്‍ക്കു മുന്നിലിട്ടാണ് പിതാവ് അമ്മയെ ദാരുണമായി കഴുത്തറുത്തു കൊലപ്പെടുത്തിയത്. അമ്മ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ സ്‌കൂള്‍ തുറന്നിട്ട് ഇതുവരെ കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ല. ഇന്നു മുതല്‍ ഇവര്‍ സ്‌കൂളില്‍ പോകാനിരിക്കുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ അവരുണര്‍ന്നത് വലിയ ബഹളം കേട്ടാണ്. മുകള്‍നിലയിലെ മുറിക്കുള്ളില്‍ ചോരയില്‍ കുളിച്ച്‌ അമ്മ കിടക്കുന്നതു കണ്ട് കുഞ്ഞുങ്ങള്‍ ഞെട്ടിവിറച്ചു പോയി. പത്താം ക്ലാസില്‍ പഠിക്കുന്ന മകനാണ് അമ്മയെ അച്ഛന്‍ കൊന്ന വിവരം പൊലീസില്‍ വിളിച്ചറിയിച്ചത്.

നാലാഞ്ചിറയില്‍ ഉദിയന്നൂര്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി(36)യെയാണ് ഭര്‍ത്താവ് സുരേഷ് (46) മക്കളുടെ മുന്നില്‍ വച്ച്‌ കഴുത്തറുത്തു കൊന്നത്. തുടര്‍ന്ന് കാറില്‍ രക്ഷപ്പെട്ട സുരേഷിനെ കണ്ടെത്താനുള്ള ഊര്‍ജിതമായ തിരച്ചിലിലാണ് പൊലീസ്. 18, 17, 7, 8 വയസുള്ള നാലു മക്കളും ഹസീനയുടെ അമ്മയുമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്.

നാലു മാസം മുമ്പാണ് ഇവര്‍ നാലാഞ്ചിറയിലെ വാടകവീട്ടില്‍ താമസം തുടങ്ങിയത്. സുരേഷും ഹസീനയും തമ്മില്‍ നേരത്തേ തന്നെ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ഹസീന വീട്ടില്‍നിന്നു പോയി. തുടര്‍ന്ന് സുരേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനടയില്‍ വിഷം കഴിച്ച്‌ ജീവനൊടുക്കാനും സുരേഷ് ശ്രമിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിളിച്ചതിനെ തുടര്‍ന്ന് ഹസീന തിരിച്ചെത്താന്‍ സന്നദ്ധത അറിയിച്ചു.

ഇന്നലെ ഇവരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഹസീനയുടെ മാതാവിനെയും മക്കളെയും കൂട്ടിയാണ് വീട്ടിലേക്കു വിട്ടത്. എന്നാല്‍ ഇന്ന് പുലര്‍ച്ചെ ഇരുവരും തമ്മില്‍ വീണ്ടും വഴക്കുണ്ടാകുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് സുരേഷ് ഭാര്യയുടെ കഴുത്തറുത്തത്. ശേഷം കത്തി കഴുകി വൃത്തിയാക്കി അടുക്കളയില്‍ വച്ച ശേഷമാണ് സുരേഷ് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഹസീനയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Evening Kerala