താഷ്‌കന്റ്: ഉസ്‌ബകിസ്താനില്‍ മെഡിക്കല്‍ പഠനം നടത്തുകയായിരുന്ന മലയാളി വിദ്യാർഥിനിയെ മലയാളിയായ സഹപാഠി തലക്കടിച്ചു കൊലപ്പെടുത്തി.
ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠിയും മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുമായ സദറുല്‍ അനം (22) പിടിയിലായി. ഉസ്‌ബകിസ്താനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ മൂന്നാം വര്‍ഷ വിദ്യാർഥികളാണ് ഇരുവരും.
വാക്കുതർക്കത്തിനിടെ ലാപ്‌ടോപ്പ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. നാല് ദിവസം മുമ്പാണ് ദാരുണമായ കൊലപാതകം നടന്നതെന്നാണ് സൂചന. അടുത്ത സുഹൃത്തുക്കളായിരുന്ന സാവരിയയും സദറുല്‍ അനവും തമ്മില്‍ പഠനസ്ഥലത്തുവച്ച് തര്‍ക്കമുണ്ടാവുകയും ഇതിനിടെ ലാപ്‌ടോപ്പ് ഉപയോഗിച്ച് പ്രതി പെണ്‍കുട്ടിയുടെ തലക്ക് ശക്തമായി അടിക്കുകയുമായിരുന്നു.
ആക്രമണത്തിന് പിന്നാലെ അനാം തന്നെ സാവരിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി അനാമിനെ കസ്റ്റഡിയിലെടുത്തത്. അടിയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ന്യൂഡല്‍ഹിയില്‍ എത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലെത്തിക്കും.

