ലോകകപ്പ് കിരീടം സ്വപ്നം കണ്ട് അമേരിക്കയിലെത്തിയ പോർച്ചുഗലിന്റെ യാത്ര ക്വാർട്ടറിലെത്താതെ അവസാനിച്ചിരിക്കുന്നു.
ടീമിന്റെ പുറത്താകലില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മോശം പ്രകടനം മാത്രം ചൂണ്ടിക്കാട്ടുമ്പോള്‍ അത് പൂർണ്ണമാകില്ല; റോബർട്ടോ മാർട്ടീനസ് എന്ന പരിശീലകന്റെ തന്ത്രപരമായ വീഴ്ചകളും ടീമിലെ ആഭ്യന്തര ഭിന്നതകളും ഈ പതനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
സുവർണ്ണ തലമുറയുണ്ടായിട്ടും ബെല്‍ജിയത്തിന് നേട്ടമുണ്ടാക്കാനാവാതെ പോയ റോബർട്ടോ മാർട്ടീനസിന്റെ പഴയ പിഴവുകള്‍ പോർച്ചുഗലിലും ആവർത്തിച്ചു. ടീമിലെ പോരായ്മകള്‍ തിരുത്താൻ ശ്രമിക്കുന്നതിന് പകരം, അദ്ദേഹം ഒരു വെറും താരാരാധകനായി മാറി. ഗോണ്‍സാലോ റാമോസിനെപ്പോലുള്ള യുവതാരങ്ങളെ തഴഞ്ഞ്, ഫോമിലല്ലാത്ത റൊണാള്‍ഡോയെ നിർബന്ധപൂർവ്വം നിലനിർത്തിയത് പരിശീലകന്റെ ഭീരുത്വമായാണ് വിലയിരുത്തപ്പെടുന്നത്.
41 വയസ്സ് പിന്നിട്ട റൊണാള്‍ഡോയ്ക്ക് ടീമിലെ യുവതാരങ്ങളുടെ വേഗതയ്ക്കൊപ്പം എത്താനായില്ല. സ്പെയിനിനെതിരായ നിർണ്ണായക മത്സരത്തില്‍ കേവലം 19 ടച്ചുകള്‍ മാത്രമാണ് റൊണാള്‍ഡോയ്ക്ക് ലഭിച്ചത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ഗോള്‍ അവസരം പോലും സൃഷ്ടിക്കാതെ ഏറ്റവുമധികം ഷോട്ടുകള്‍ (17 ഷോട്ടുകള്‍) ഉതിർത്ത താരം എന്ന നാണക്കേടും റൊണാള്‍ഡോയ്ക്ക് സ്വന്തമായി. ഒരു സെൻട്രല്‍ സ്‌ട്രൈക്കർ ചെയ്യേണ്ട അടിസ്ഥാനപരമായ പ്രസ്സിങ് പോലും റൊണാള്‍ഡോയില്‍ നിന്ന് ഉണ്ടായില്ല.
ക്ലബ്ബ് തലത്തില്‍ മികച്ച ഫോമിലുള്ള ബ്രൂണോ ഫെർണാണ്ടസ് ദേശീയ കുപ്പായത്തില്‍ തീർത്തും നിറംമങ്ങി. റൊണാള്‍ഡോയുമായുള്ള സ്വരച്ചേർച്ചയില്ലായ്മ ഗ്രൗണ്ടിലും നിഴലിച്ചു. ബോക്സില്‍ മാത്രം ഒതുങ്ങിക്കൂടുന്ന റൊണാള്‍ഡോയ്ക്ക് പന്ത് നല്‍കാൻ സഹതാരങ്ങള്‍ മടിച്ചുനിന്നു. റൊണാള്‍ഡോയുടെ നിഴലില്‍ ഒതുങ്ങിപ്പോകുന്നു എന്ന തോന്നല്‍ യുവതാരങ്ങളെ അസ്വസ്ഥരാക്കി. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരിശീലകൻ ദയനീയമായി പരാജയപ്പെട്ടു.
പ്രതിഭയേക്കാള്‍ ഉപരിയായി താരങ്ങളുടെയും പരിശീലകന്റെയും ‘ഈഗോ’ ടീമിനെ ഭരിച്ചപ്പോള്‍ പോർച്ചുഗലിന്റെ പതനം അനിവാര്യമായി മാറി. ടീമിന് ഇനിയും തിരുത്തലുകള്‍ക്ക് അവസരമുണ്ടെങ്കിലും, പ്രായം തളർത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഈ തോല്‍വിയോടെ അന്ത്യം കുറിക്കപ്പെട്ടിരിക്കുകയാണ്.

