സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ ഏറ്റവും വലിയ ആരാധകയും പിന്തുണയുമായി എന്നും കൂടെയുള്ളത് ഭാര്യയും നടിയുമായ അനുഷ്ക ശർമയാണ്.
കോഹ്‌ലിയുടെ മത്സരങ്ങളിലെല്ലാം ആവേശത്തോടെ ഗാലറിയില്‍ നിറസാന്നിധ്യമാകുന്ന അനുഷ്ക, ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരായ ക്വാളിഫയർ മത്സരത്തിലും സജീവമായിരുന്നു. മത്സരത്തിനിടെ കോഹ്‌ലി പുറത്തായപ്പോള്‍ നിരാശയാകുന്നതും, ടീം വിജയിച്ചപ്പോള്‍ കോഹ്‌ലി ഓടിയെത്തി അനുഷ്കയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെക്കുന്നതുമെല്ലാം ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
മത്സരത്തിനിടയിലെ ഈ വൈകാരിക നിമിഷങ്ങള്‍ക്കിടെ, അനുഷ്കയുടെ വിരലില്‍ അണിഞ്ഞിരുന്ന ഒരു മോതിരം സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെച്ചു. മത്സരം പുരോഗമിക്കുമ്പോള്‍ ടീമിന്റെ വിജയത്തിനായി അനുഷ്ക മന്ത്രങ്ങള്‍ ജപിക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ ശ്രദ്ധിച്ചു. അത് രാധ നാമ ജപ കൗണ്ടർ മോതിരമാണെന്ന വിവരം പുറത്തുവന്നതോടെ ആരാധകർക്കിടയില്‍ അതൊരു വലിയ കൗതുകമായി മാറി.
പരമ്പരാഗത ജപമാലകള്‍ക്ക് പകരമായി ഉപയോഗിക്കുന്ന ഒരു ആധുനിക ഡിജിറ്റല്‍ ഉപകരണമാണിത്. വിരലില്‍ എളുപ്പത്തില്‍ ധരിക്കാവുന്ന ഈ ചെറിയ ഗാഡ്‌ജറ്റില്‍ ഒരു ഡിജിറ്റല്‍ ഡിസ്പ്ലേയും ബട്ടണുമുണ്ട്. ദൈവനാമങ്ങള്‍ ഉരുവിടുമ്പോള്‍ ഓരോ തവണയും ബട്ടണ്‍ അമർത്തി ജപങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താൻ ഇത് സഹായിക്കുന്നു. പ്രാർത്ഥനയെ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കിയ ഈ ചെറിയ ഉപകരണം ഇപ്പോള്‍ വലിയ ശ്രദ്ധയാകർഷിക്കുകയാണ്.
ഐസിസി ടെസ്റ്റ് റാങ്കിംഗ്! ഇന്ത്യ മൂന്നാമത്; പാകിസ്ഥാനെ തകർത്ത് ബംഗ്ലാദേശിന്റെ വൻ കുതിപ്പ്
അനുഷ്ക ഈ മോതിരം അണിഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ യഥാർഥ 'ലക്കി ചാം' അനുഷ്കയുടെ ഈ പ്രാർത്ഥനയാണെന്നാണ് ഒരു വിഭാഗം ആരാധകർ വിശ്വസിക്കുന്നത്. മത്സരത്തിലുടനീളം അതീവ ഭക്തിയോടെ താരം പ്രാർത്ഥനയില്‍ മുഴുകിയിരിക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെ മനംകവർന്നിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചുകാലമായി വിരാട് കോഹ്‌ലിയും അനുഷ്കയും ആത്മീയ യാത്രകളില്‍ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഇരുവരും വൃന്ദാവനിലെ പ്രേമാനന്ദ് മഹാരാജിനെ സന്ദർശിച്ചതു മുതലാണ് അനുഷ്ക ഡിജിറ്റല്‍ ജപ കൗണ്ടറുകള്‍ സ്ഥിരമായി ഉപയോഗിക്കാൻ തുടങ്ങിയതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ലൗകികമായ തിരക്കുകള്‍ക്കിടയില്‍ ആത്മീയതയ്ക്ക് സമയം കണ്ടെത്താൻ ഇവർ കാണിക്കുന്ന താല്പര്യം ആരാധകർക്കിടയില്‍ ഏറെ ചർച്ചാവിഷയമാണ്.

