ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം കടുക്കുന്ന സാഹചര്യത്തില്‍ ടെല്‍ അവീവിലേക്കുള്ള വിമാന സർവീസുകള്‍ എയർ ഇന്ത്യ റദ്ദാക്കി.
മെയ് 31 വരെയാണ് സർവീസുകള്‍ നിർത്തിവെച്ചിരിക്കുന്നത്. എയർ ഇന്ത്യയ്ക്ക് പുറമെ ആർകിയ, ഇസ്ര എയർ തുടങ്ങിയ വിദേശ വിമാനക്കമ്ബനികളും സർവീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇതോടെ ഇസ്രയേലിലുള്ള നാല്‍പ്പതിനായിരത്തോളം ഇന്ത്യക്കാരുടെ യാത്ര പ്രതിസന്ധിയിലായി. നിലവില്‍ ജോർദാൻ, ഈജിപ്ത് തുടങ്ങിയ അയല്‍രാജ്യങ്ങള്‍ വഴി റോഡ് മാർഗ്ഗം ഇസ്രയേലിലേക്ക് എത്തേണ്ട അവസ്ഥയിലാണ് യാത്രക്കാർ.
ഇസ്രയേലിലെ നിലവിലെ സാഹചര്യം ഇന്ത്യൻ എംബസി അതീവ ജാഗ്രതയോടെ നിരീക്ഷിച്ചു വരികയാണ്. അവിടെയുള്ള ഇന്ത്യൻ വംശജരുമായി എംബസി ഉദ്യോഗസ്ഥർ നിരന്തരം സമ്ബർക്കം പുലർത്തുന്നുണ്ട്. ഇന്ത്യൻ അംബാസഡർ ജെ.പി. സിങ്ങിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്കായി പ്രത്യേക ഓണ്‍ലൈൻ യോഗങ്ങള്‍ ചേരുകയും ആവശ്യമായ നിർദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ മുൻകരുതലുകള്‍ പാലിക്കണമെന്ന് എംബസി പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

