ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ പുതിയ മാർഗങ്ങള്‍ തേടുകയാണ് ബിഎസ്‌എഫ്. നദികളും ചതുപ്പുകളും നിറഞ്ഞ, വേലികെട്ടാൻ സാധിക്കാത്ത തന്ത്രപ്രധാനമായ മേഖലകളില്‍ പാമ്പുകളെയും മുതലകളെയും ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാൻ ആലോചന നടക്കുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
അതിർത്തിയിലെ നദീതീരങ്ങളില്‍ ഇത്തരം സ്വാഭാവിക പ്രതിരോധ സംവിധാനങ്ങള്‍ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ബിഎസ്‌എഫ് ഉന്നതതല ചർച്ചകള്‍ നടത്തിയതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്യുന്നു.
ആകെ 4,096 കിലോമീറ്റർ നീളമുള്ള ബംഗ്ലാദേശ് അതിർത്തിയില്‍ ഏകദേശം 175 കിലോമീറ്ററോളം പ്രദേശം നദികളും ചതുപ്പുകളും നിറഞ്ഞതാണ്. കഠിനമായ ഈ ഭൂപ്രകൃതിയില്‍ സൈനികർക്ക് നേരിട്ട് കാവല്‍ നില്‍ക്കുന്നതിനും പട്രോളിംഗിനും വലിയ പരിമിതികളുണ്ട്. ഈ പശ്ചാത്തലത്തിലാണ് നുഴഞ്ഞുകയറ്റക്കാർ ഭയക്കുന്ന രീതിയിലുള്ള ഇത്തരം പരീക്ഷണങ്ങള്‍ പരിഗണിക്കുന്നത്. പദ്ധതിക്ക് അനുയോജ്യമായ നദീതീരങ്ങള്‍ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും, നിലവില്‍ ചർച്ചകള്‍ മാത്രമാണ് നടന്നിട്ടുള്ളത്.
അതിർത്തി കടന്നുള്ള സ്വർണ്ണക്കടത്തും സൈനികർക്ക് നേരെയുള്ള ആക്രമണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ പരിഷ്കരിക്കാൻ ബിഎസ്‌എഫ് നിർബന്ധിതരായത്. കഴിഞ്ഞ ജനുവരിയില്‍ മാത്രം കോടികള്‍ വിലമതിക്കുന്ന സ്വർണ്ണ ബിസ്കറ്റുകള്‍ അതിർത്തിയില്‍ നിന്ന് പിടികൂടിയിരുന്നു. നിലവില്‍ ഡ്രോണുകളും സെൻസറുകളും അത്യാധുനിക ക്യാമറകളും ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുന്നുണ്ടെങ്കിലും, പുതിയ പരീക്ഷണം നടപ്പിലായാല്‍ അത് അതിർത്തി സുരക്ഷയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും.
NB: ഈ വാർത്തയില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

