തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി അഞ്ജലി നായർ തന്റെ പേര് ബാലറ്റില്‍ പരിഷ്കരിച്ചു നല്‍കണമെന്ന ആവശ്യവുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നു.
നേരത്തെ ഇതേ ആവശ്യം കോടതി ഉന്നയിച്ചിരുന്നെങ്കിലും, അപേക്ഷ നല്‍കാൻ വൈകിയെന്ന കാരണത്താല്‍ വരണാധികാരി ഇത് നിരസിക്കുകയായിരുന്നു. മാർച്ച് 31-നാണ് പേര് മാറ്റാൻ അപേക്ഷ നല്‍കിയതെന്നും അപ്പോഴേക്കും ഹോം വോട്ടിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതർ മാറ്റം അനുവദിക്കാതിരുന്നത്. കോടതി നിർദ്ദേശത്തിന് വരണാധികാരി പുല്ലുവിലയാണ് നല്‍കിയതെന്ന് അഞ്ജലി നായർ ആരോപിച്ചു.
നിലവില്‍ അഞ്ജലി പി.വി. എന്ന പേരാണ് ബാലറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ജലി എന്ന പേരില്‍ മറ്റ് സ്ഥാനാർത്ഥികള്‍ ഇല്ലാത്തതിനാലും, ബാലറ്റില്‍ ഫോട്ടോയും ചിഹ്നവും വ്യക്തമായി നല്‍കുന്നതിനാലും വോട്ടർമാർക്ക് തിരിച്ചറിയുന്നതില്‍ പ്രായോഗിക തടസ്സമില്ലെന്നാണ് വരണാധികാരിയുടെ നിലപാട്. എന്നാല്‍ തന്റെ ആവശ്യം പരിഗണിക്കാത്തതിനെതിരെ തിങ്കളാഴ്ച വീണ്ടും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് സ്ഥാനാർത്ഥിയുടെ തീരുമാനം.

