കായംകുളം: യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജുവിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് സമ്മാനത്തുക പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ആകാശ് തഴയശ്ശേരിലിനെതിരെയാണ് നടപടി. ഫേസ്ബുക്ക് വഴി നടത്തിയ ഭൂരിപക്ഷ പ്രവചന ചലഞ്ചില്‍ കൃത്യമായ കണക്ക് പറയുന്നവർക്ക് 10,001 രൂപയാണ് സമ്മാനമായി വാഗ്ദാനം ചെയ്തിരുന്നത്.
വോട്ടർമാരുടെ മനോഭാവവും മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യവും വിലയിരുത്തി പ്രവചനം നടത്താനായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ ആഹ്വാനം. എന്നാല്‍, പണം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇത്തരം മത്സരങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി സ്വീകരിച്ചത്. മെയ് മൂന്ന് വരെയായിരുന്നു പ്രവചനം നടത്താനുള്ള സമയം നിശ്ചയിച്ചിരുന്നത്.
സമാനമായ രീതിയില്‍ വാമനപുരം മണ്ഡലത്തിലും യൂത്ത് കോണ്‍ഗ്രസ് നേതാവ് പണം വാഗ്ദാനം ചെയ്തത് വിവാദമായിരുന്നു. ഏറ്റവും കൂടുതല്‍ ലീഡ് നല്‍കുന്ന ബൂത്തിന് 5,001 രൂപ നല്‍കുമെന്ന പനവൂർ മണ്ഡലം കമ്മിറ്റിയുടെ പ്രഖ്യാപനത്തിനെതിരെ സി.പി.ഐ.എം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

