തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരം വാഴോട്ടുകോണം കൗണ്‍സിലർ ആർ. സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി.
നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ജൂലൈ 13 വൈകിട്ട് അഞ്ചു മുതല്‍ ജൂലൈ 14 രാത്രി ഒമ്പതു വരെയാണ് സത്യപ്രതിജ്ഞാ കർമ്മത്തിനായി കോടതി ഇളവ് നല്‍കിയിരിക്കുന്നത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് നിലവില്‍ ജാമ്യം ലഭിച്ചത്.
ബിജെപി നേതൃത്വം നേരിട്ട് ഇടപെട്ടാണ് സത്യപ്രതിജ്ഞയ്ക്കും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനുമായി കോടതിയില്‍ നിന്ന് ഒരു ദിവസത്തെ ഇളവ് തേടിയത്. തിരുവനന്തപുരം കോർപ്പറേഷനില്‍ സത്യപ്രതിജ്ഞാവാചകം ഗുരുദേവ നാമത്തില്‍ ചൊല്ലിയതിനെത്തുടർന്ന് അസാധുവാക്കപ്പെട്ട 20 ബിജെപി കൗണ്‍സിലർമാരില്‍ ഒരാളാണ് സുഗതൻ.
എന്നാല്‍ സുഗതന്റെ ചരിത്രവും കേസുകളുടെ പട്ടികയും ഇപ്പോള്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയായിട്ടുണ്ട്. വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട സുഗതനെതിരെ വധശ്രമമടക്കം നിരവധി കേസുകളാണ് നിലവിലുള്ളത്. 2019-ല്‍ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ് മുതല്‍, 2026 ഫെബ്രുവരിയില്‍ എംഎല്‍എ ആയിരുന്ന വി.കെ. പ്രശാന്തിന്റെ പരാതിയില്‍ ശിശുമന്ദിരത്തിന്റെ ഉദ്ഘാടനം തടസ്സപ്പെടുത്തിയ കേസ് വരെ സുഗതന്റെ ക്രിമിനല്‍ പശ്ചാത്തലത്തിന്റെ ഭാഗമാണ്. ബിസിനസ് തർക്കങ്ങളും വീടുകയറിയുള്ള ആക്രമണങ്ങളും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരിക്കെയാണ് ബിജെപി ഇദ്ദേഹത്തെ വാഴോട്ടുകോണത്ത് സ്ഥാനാർത്ഥിയാക്കിയത് എന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

