ഐപിഎല്‍ 2026-ല്‍ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി കിരീടം നിലനിർത്തിയെങ്കിലും, ആർസിബിക്ക് തങ്ങളുടെ ചരിത്രനേട്ടം നഗരത്തില്‍ ആഘോഷിക്കാൻ കഴിഞ്ഞേക്കില്ല.
സുരക്ഷാ പ്രശ്നങ്ങളും പോലീസ് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളും കണക്കിലെടുത്ത് പൊതുവായ വിജയഘോഷയാത്രകളും ആഘോഷങ്ങളും വേണ്ടെന്നുവെക്കാൻ ഫ്രാഞ്ചൈസി തീരുമാനിച്ചതായാണ് വിവരം.
കഴിഞ്ഞ വർഷം ആർസിബിയുടെ ആദ്യ കിരീടനേട്ടത്തിന് പിന്നാലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും കർണാടക സർക്കാരും കോടതിയും ഇടപെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ അതീവ കർശനമാക്കിയത്.
രണ്ടല്ല, മൂന്ന്; ഹാട്രിക് കിരീടത്തിലേക്ക് കണ്ണുംനട്ട് ആർസിബി നായകൻ
“തെരുവുകളില്‍ ആഘോഷങ്ങള്‍ നടത്താൻ അനുവദിക്കില്ല. സമാധാനം നിലനിർത്താൻ ആരാധകർ സഹകരിക്കണം. ആഘോഷങ്ങള്‍ വേണമെന്നുള്ളവർക്ക് അത് വീടിനുള്ളില്‍ തന്നെയാകാം,” സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഗവർണറുടെ ഔദ്യോഗിക വസതി ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമായതിനാല്‍ ഈ ഭാഗത്ത് പടക്കം പൊട്ടിക്കുന്നതിനും പൊതുനിരത്തുകളില്‍ ആഘോഷങ്ങള്‍ക്കും പോലീസ് നേരത്തെ തന്നെ വിലക്കേർപ്പെടുത്തിയിരുന്നു.
ടീമിലെ പ്രമുഖ താരങ്ങളുടെ തിരക്കേറിയ മത്സരക്രമവും ആഘോഷങ്ങള്‍ക്ക് തടസ്സമാകുന്നുണ്ട്. ദേവ്ദത്ത് പടിക്കല്‍ ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പവും, ജോഷ് ഹേസല്‍വുഡ്, ടിം ഡേവിഡ് എന്നിവർ തങ്ങളുടെ ദേശീയ ടീമുകള്‍ക്ക് വേണ്ടിയും ഉടൻ യാത്ര തിരിക്കേണ്ടതുണ്ട്. തുടർച്ചയായി കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീം എന്ന നേട്ടം കൈവരിച്ചിട്ടും, കർശന നിയന്ത്രണങ്ങള്‍ മൂലം ബെംഗളൂരു നഗരത്തിന് ഈ വിജയം ആഘോഷമാക്കി മാറ്റാൻ കഴിയാത്ത നിരാശയിലാണ് ആരാധകർ.

