രാജ്യതലസ്ഥാനത്തെ മരങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്തുന്നതിനായി 2.9 കോടി രൂപ ചെലവില്‍ സെൻസസ് നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഈ പദ്ധതി പൂർത്തിയാക്കാൻ നാല് വർഷമെടുക്കും. 1994-ലെ ഡല്‍ഹി ട്രീ പ്രിസർവേഷൻ ആക്‌ട് പ്രകാരം മരങ്ങളുടെ സെൻസസ് നടത്തണമെന്ന് ചട്ടമുണ്ടെങ്കിലും ഇതുവരെ നടപ്പിലായിരുന്നില്ല. 2024 ഡിസംബറില്‍ സുപ്രീംകോടതി നല്‍കിയ നിർദ്ദേശത്തെത്തുടർന്നാണ് ഇപ്പോള്‍ ഇത്തരമൊരു നടപടിയിലേക്ക് അധികൃതർ നീങ്ങുന്നത്. നഗരപരിധിയിലെ വനമേഖലയ്ക്ക് പുറത്തുള്ള മരങ്ങളാണ് ഈ സർവേയില്‍ ഉള്‍പ്പെടുത്തുക.
മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ സെൻസസ് വഴി ഡല്‍ഹിയിലെ മരങ്ങളെക്കുറിച്ചുള്ള സമഗ്രമായ ഡിജിറ്റല്‍ ഡാറ്റാബേസ് തയ്യാറാക്കുകയാണ് ലക്ഷ്യം. മരങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനൊപ്പം അവയുടെ ആരോഗ്യാവസ്ഥയും ഇനങ്ങള്‍ തിരിച്ചുള്ള വിവരങ്ങളും ശേഖരിക്കും. നിലവില്‍ നഗരത്തിലെ മരങ്ങളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍, ഭാവിയിലെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കും നഗരാസൂത്രണത്തിനും ഈ സർവേ റിപ്പോർട്ട് നിർണ്ണായകമാകും. നിലവില്‍ സർവേയുടെ രീതിശാസ്ത്രം തയ്യാറാക്കുന്ന ഘട്ടത്തിലാണ് അധികൃതർ.

