അബുദാബി: സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ യുഎഇ എംബസിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് പേരെ സിറിയൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
എംഎസ്, എസ്‌എച്ച്‌എ എന്നിവരാണ് പിടിയിലായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെ നടക്കുന്ന ഏതൊരു നീക്കവും ഗൗരവകരമായ നിയമലംഘനമാണെന്നും ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കില്ലെന്നും സിറിയൻ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് യുഎഇ എംബസിക്കും നയതന്ത്ര പ്രതിനിധിയുടെ വസതിക്കും നേരെ ഒരു സംഘം അക്രമികള്‍ അതിക്രമിച്ചു കയറാൻ ശ്രമിച്ചത്. പ്രതിഷേധത്തിന്റെ മറവില്‍ എംബസിക്ക് നേരെ നടന്ന അക്രമത്തെയും നാശനഷ്ടങ്ങള്‍ വരുത്താനുള്ള നീക്കത്തെയും യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. എംബസിയുടെയും അവിടെയുള്ള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമപ്രകാരം സിറിയ ബാധ്യസ്ഥരാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം ഓർമിപ്പിച്ചു.
സംഭവത്തിന് പിന്നാലെ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ സിറിയൻ ആഭ്യന്തര മന്ത്രാലയം പ്രത്യേക ഉത്തരവിട്ടു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. യുഎഇ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ സൗദി അറേബ്യയും ജിസിസി രാജ്യങ്ങളും അപലപിച്ചു. രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാണ് നയതന്ത്ര കാര്യാലയങ്ങളെന്നും അവയുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നും സിറിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

